കൊൽക്കത്ത: റോസ് വാലി ചിട്ടി തട്ടിപ്പിൽ തൃണമൂൽ കോൺഗ്രസ് എംപി സുദീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയതതിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിൽ തൃണമൂൽ പ്രവർത്തകർ വ്യാപക അക്രമണങ്ങള്‍ അഴിച്ചുവിട്ടു.
പശ്ചിമ ബംഗാൾ ബിജെപി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ പ്രവർത്തകർ ബോംബാക്രമണം നടത്തി. ബിജെപിയുടെ പ്രമുഖ വനിതാനേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കൃഷ്ണാ ഭട്ടാചാര്യയുടെ ഉത്തർപരയിലെ വീടിന് നേർക്കാണ് ബോംബേറ് ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ കൃഷ്ണാ ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ കൊൽക്കത്തയിലെ ബിജെപി ആസ്ഥാനത്തിന് നേർക്ക് തൃണമൂൽ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
കൊൽക്കത്തയിൽ അഴിഞ്ഞാടുന്ന പ്രതിഷേധ പ്രകടനങ്ങളെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സിആർപിഎഫ് സംഘം മേഖയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബിജെപി പ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതിനായി സിആർപിഎഫ് സംഘത്തെ നിയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ബിജെപിയുടെ ആറോളം കാറുകളാണ് തകർത്തതെന്ന് രാഹുൽ സിൻഹ വ്യക്തമാക്കി. തൃണമൂൽ എംപിമാരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇന്നലെ രംഗത്ത് എത്തിയിരുന്നു. അറസ്റ്റ് മോദിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നായിരുന്നു മമതയുടെ പ്രതികരണം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതുപോലെ തൃണമൂൽ നിരോധനത്തിന് ശ്രമിക്കുകയാണെന്നും മമത ആഞ്ഞടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: