കോഴിക്കോട്: കലയുടെ രാപ്പകലുകള്‍ സമ്മാനിക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കും. ഇന്ന് രാവിലെ 9.30ന് സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിക്കും. എന്‍ജിഒ ക്വാട്ടേഴ്സ് എച്ച്എസ്-എച്ച്എസ്എസ്സിലെ ഇരുപത് ക്ലാസ് മുറികളാണ് സ്റ്റേജിതര മത്സരങ്ങള്‍ നടക്കുക. ഇതേസമയം വിവിധ സ്റ്റേജുകളിലും മത്സരങ്ങള്‍ ആരംഭിക്കും.
ജെഡിടി ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂളിനെ കൂടാതെ എന്‍ജിഒ ക്വാട്ടേഴ്സ് എച്ച്എസ്- എച്ച്എസ്എസ്, സില്‍വര്‍ ഹില്‍സ് സ്കൂള്‍, സെന്റ് ഫിലോമിന സ്കൂള്‍, സെന്റ് ജോസഫ് ജൂനിയര്‍ സ്കൂള്‍, കൂറ്റഞ്ചേരി ശിവക്ഷേത്രം ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലും വേദികള്‍ ക്രമീകരിച്ചിട്ടുണ്ട്. മൈലാഞ്ചി, ഹിന്ദോളം, മോഹനം, സാവേരി, ഹൊസാന, ഭൈരവി, ഭൂപാളം, കാംബോജി, ധനശ്രീ, ആദേരി, തോംഗി, നിലാംബരി, സാരംഗി തുടങ്ങിയ പേരുകളിലാണ് വേദികള്‍.
പതിനേഴ് ഉപജില്ലകളില്‍ നിന്നായി 8,641 മത്സരാര്‍ത്ഥികള്‍ 297 ഇനങ്ങളില്‍ കലോത്സവത്തില്‍ മാറ്റുരക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നല്കിയ ഇരുനൂറോളം അപ്പീലുകളുമുണ്ട്. കൂടാതെ കോടതി, ബാലാവകാശ കമ്മീഷന് എന്നിവ മുഖേന എത്തുന്ന അപ്പീലുകളും കൂടിയാകുമ്പോള്‍ മത്സരാര്‍ത്ഥികളുടെ എണ്ണം ഇനിയും കൂടും.
നാളെ വൈകീട്ട് നാലിന് കലോത്സവം മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.പി. രാമകൃഷ്ണന് ബെസ്റ്റ് പിടിഎ അവാര്‍ഡ് വിതരണം നടത്തും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി സില്‍വര്‍ഹില്‍സ് സ്കൂളില്‍ നിന്ന് ജെഡിടിയിലേക്ക് ഘോഷയാത്രയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: