കൊച്ചി : ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഫെബ്രുവരി 13 നു പരിഗണിക്കാന്‍ മാറ്റി.
ഇന്നലെ രാവിലെ ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ച് റിവിഷന്‍ ഹര്‍ജി പരിഗണനയ്ക്കെടുക്കുമ്പോള്‍ പിണറായി വിജയന്റെ അഭിഭാഷകനായ അഡ്വ. എം.കെ. ദാമോദരന്‍ ആരോഗ്യ കാരണങ്ങളാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ജൂനിയര്‍ അറിയിച്ചു. എന്നാല്‍ കേസില്‍ ദിവസങ്ങളോ ആഴ്ചകളോ നീണ്ട വാദം ആവശ്യമുള്ള വിഷയമല്ല ഇതെന്നും ഒരു ചെറിയ കാര്യം തീര്‍പ്പാക്കാനുള്ള കേസില്‍ കോടതിയുടെ സമയം പാഴാക്കരുതെന്നും വാക്കാല്‍ അഭിപ്രായപ്പെട്ട സിംഗിള്‍ബെഞ്ച് കേസ് ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. എന്നാല്‍ 2013 നവംബര്‍ അഞ്ചിന് പിണറായി വിജയനുള്‍പ്പെടെ കേസില്‍ പ്രതികളായവരെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി.
ഇതിനെതിരെ സി.ബി.ഐ നല്കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. നേരത്തെ ഈ കേസ് ജസ്റ്റിസ് ബി. കെമാല്‍പാഷയാണ് പരിഗണിച്ചിരുന്നത്. ജനുവരി നാലിന് കേസില്‍ വാദം തുടങ്ങാനും നിശ്ചയിച്ചിരുന്നു. എന്നാല്‍ ക്രിസ്മസ് അവധിക്കു ശേഷം ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയം മാറിയതോടെ ഹര്‍ജി ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചിലേക്ക് വരികയായിരുന്നു.
സി.ബി.ഐ യ്ക്കു വേണ്ടി അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജാണ് ഈ കേസില്‍ ഹാജരാകുന്നതെന്നും അദ്ദേഹത്തിനു കൂടി സൗകര്യപ്രദമായ തീയതി നിശ്ചയിക്കണമെന്നും സി.ബി.ഐയുടെ അഭിഭാഷകനും ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: