തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കാലു പിടിച്ചതിനെ തുടര്‍ന്ന് നാടാര്‍ സംഘടനയായ വിഎസ്ഡിപി ചുവടു മാറ്റി. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫിനെ പിന്തുണക്കില്ലെന്ന് നേരത്തെ വിഎസ്ഡിപി പ്രഖ്യാപിച്ചിരുന്നു. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശെല്‍വരാജിന് പിന്തുണ നല്‍കുമെന്നും രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന് പറഞ്ഞു.
മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയാനുള്ള തീരുമാനം പിന്‍വലിക്കുകയാണെന്നും ചന്ദ്രശേഖരന് പറഞ്ഞു. വിഎസ്ഡിപിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിനെ തുടര്‍ന്നാണ് യുഡിഎഫിനെ എതിര്‍ക്കാനുള്ള തീരുമാനം സംഘടന മാറ്റിയത്.
കെപിസിസി പ്രസിഡന്റുമായി സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ എതിര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കും. അതുപോലെ മന്ത്രിമാരെ തടയാനുള്ള തീരുമാനവും പിന്‍വലിച്ചു. നാടാര്‍ സമുദായത്തിന് മന്ത്രിസ്ഥാനം നല്‍കുക, നാടാര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക തുടങ്ങിയ 10 നിര്‍ദേശങ്ങള്‍ വിഎസ്ഡിപി സര്‍ക്കാരിന് മുന്നില്‍ വച്ചിരുന്നു. ആലോചിച്ചശേഷം തീരുമാനമെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാതിരുന്നതോടെ വിഎസ്ഡിപി യുഡിഎഫുമായി പിണങ്ങുകയായിരുന്നു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സാമുദായങ്ങളുടെയും സംഘടനകളുടെയും പിന്തുണ യുഡിഎഫിനുണ്ടാവുമെന്ന് ചര്‍ച്ചയ്ക്കുശേഷം ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും ചെന്നിത്തല അവകാശപ്പെട്ടു. നേരത്ത് വിഎസ്ഡിപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശെല്‍വരാജിന് കോണ്‍ഗ്രസ് അംഗത്വം നല്കുന്ന ചടങ്ങില്‍ പോലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെ. വിഎസ്ഡിപിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്കും നേരത്തെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
നെയ്യാറ്റിന്‍കരയിലെ വോട്ടര്‍മാരില്‍ 40 ശതമാനത്തോളം നാടാര്‍ സമുദായക്കാരായതിനാല്‍ ഇവരാകും നെയ്യാറ്റിന്‍കരയിലെ വിജയികളെ നിശ്ചയിക്കുക എന്ന വിശ്വാസത്തിലാണ് ഇരുമുന്നണികളും നെട്ടോട്ടമോടുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എഫ് ലോറന്‍സും നാടാര്‍ സമുദായംഗമാണ്. നെയ്യാറ്റിന്‍കര ബിഷപ്പു ഹൗസില്‍ ചെന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ചെന്നിത്തല നാടാര്‍ സംഘടനാ നേതാക്കളെ കാണാനെത്തിയത്. കെപിസിസി പ്രസിഡന്റിന്റെ ഈ നീക്കങ്ങള്‍ കോണ്‍ഗ്രസ് അണികളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പാരമ്പര്യത്തിന് ചേരാത്ത നടപടികളാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇപ്പോള്‍ നടത്തിയിട്ടുള്ളതെന്ന് കോണ്‍ഗ്രസിന്റെ പല നേതാക്കളും പരസ്യമായി തന്നെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. കാലുമാറി വന്ന ഉടന്‍ തന്നെ ശെല്‍വരാജിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിലും അമര്‍ഷം പുകയുകയാണ്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: