കുമളി: തേക്കടി തടാകത്തിലൂടെയുള്ള സവാരി ബോട്ടുകളുടെ സഞ്ചാരപാതയുടെ ആഴം അളക്കുന്നതിനായി തുറുമുഖ വകുപ്പ് പരിശോധന ആരംഭിച്ചു. വനംവകുപ്പിന്റെ ആവശ്യ പ്രകാരമാണ് പരിശോധന നടത്തുന്നത്. തടാകത്തില്‍ സാധാരണയില്‍ കൂടുതല്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് വലിയ ബോട്ടുകള്‍ക്ക് സുഗമമായി സവാരി നടത്താന്‍ ആവശ്യമായ ആഴത്തില്‍ ജലനിരപ്പ് തടാകത്തിലുണ്ടോ എന്നതാണ് പരിശോധനയുടെ പ്രധാന ഉദ്ദേശം.
മറ്റ് തടാകങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേക്കടിയില്‍ ജലാശയത്തിലുടനീളം മരക്കുറ്റികള്‍ വെള്ളത്തിനടിയിലുണ്ട്. ജലത്തിന് മീതെ കാണാന്‍ സാധിക്കാതെ നില നില്ക്കുന്ന വന്‍ മരങ്ങളുടെ കുറ്റികളില്‍ തട്ടി ബോട്ടുകള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഉണ്ട്. ഇക്കാരണത്താല്‍ വനംവകുപ്പ് ജലാശയത്തിലൂടെയുള്ള വലിയ ബോട്ടുകളുടെ സവാരി ഇടക്കാലത്ത് നിര്‍ത്തിയിരുന്നു. കെ ടി ഡി സി യുടെ ഇത്തരത്തിലുള്ള ബോട്ടുകള്‍ നീറ്റിലിറക്കാന്‍ അനുമതി നല്‍കാതിരുന്നത് രണ്ടു വകുപ്പുകള്‍ തമ്മില്‍ തര്‍ക്കത്തിന് കാരണമായി. ഇത് കൂടാതെ ജലത്തിനുള്ളില്‍ അപകട സാധ്യതയുള്ള മണല്‍ തിട്ടകള്‍ എത്രത്തോളമുണ്ടെന്നും തുറുമുഖ വകുപ്പ് പരിശോധന നടത്തും .
ഈ വകുപ്പിന്റെ ഭാഗമായ ഹൈഡ്രോ ഗ്രാഫിക് സര്‍വ്വേ വിഭാഗത്തിലെ മഞ്ജു ദാമോദരന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ നടക്കുന്നത്. സവാരി ബോട്ടുകളുടെ സഞ്ചാര പാത പൂര്‍ണമായി പരിശോധന നടത്തുകയാണ് ഉദ്ദേശം. കാല വര്‍ഷവും തുലാമഴയും ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇടയ്ക്ക് 109 അടിയിലേക്ക് എത്തിയിരുന്നു. 113 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ദിവസവും മൂവായിരത്തോളം വിനോദസഞ്ചാരികള്‍ എത്തുന്ന അന്താരാഷ്ട്ര വിനോദ കേന്ദ്രമായ തേക്കടിയുടെ പ്രധാന ആകര്‍ഷണമാണ് തടാകത്തിലൂടെയുള്ള ബോട്ട് സവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: