ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ കള്ളപ്പണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. 20,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ചെലവുകളും ബാങ്ക് അക്കൗണ്ട് വഴി നടത്തണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു.
ഇതിന് ചെക്ക്, ഡ്രാഫ്റ്റ് എന്നിവ ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥികള്‍ പ്രത്യേക ബാങ്ക് അക്കൗണ്ട് ആരംഭിക്കണം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 28 ലക്ഷമാണ്. മണിപ്പൂരിലും ഗോവയിലും ഇത് 20 ലക്ഷമായിരിക്കും.
സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ വോട്ടിങ് കാബിനിന്റെ ഉയരം 30 ഇഞ്ച് ആക്കി ഉയര്‍ത്തും. വിഎസ്സും ഭാര്യയും വോട്ടുചെയ്യുമ്പോള്‍ സിപിഎം നേതാവായ ജി.സുധാകരന് എത്തിനോക്കിയത് നേരത്തെ കേരളത്തില്‍ വിവാദമായിരുന്നു. പ്രകൃതിക്കും പരിസ്ഥിതിക്കും ദോഷം ചെയ്യുന്ന വസ്തുക്കള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും വിലക്കി.
ജാതി, മതം, ഭാഷ, വംശം എന്നിവ ഉപയോഗിച്ച് വോട്ട് പിടിക്കരുതെന്ന സുപ്രീം കോടതി വിധി ഈ തെരഞ്ഞെടുപ്പില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കമ്മീഷന് അറിയിച്ചു. പ്രതിരോധ അര്‍ധ സൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തും. തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ ഇതിന് സൗകര്യമൊരുക്കും. സ്ഥാനാര്സ്ഥികളുടെ പടം പതിച്ച വോട്ടിങ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കുക. ഓരോ വീട്ടിലും വോട്ടിങുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകം നല്‍കും.
പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ സ്ഥലങ്ങളും പ്രചാരണത്തിന് ഉപയോഗിക്കരുത്. 24 മണിക്കൂറിനുള്ളില്‍ ഇത്തരം സ്ഥലങ്ങളിലെ പോസ്റ്ററുകളും ബോര്‍ഡുകളും ഒഴിവാക്കണം. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കരുത്.
കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന തരത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ കൊടിതോരണങ്ങള്‍ ഉപയോഗിക്കരുത്.
ടാക്സികള്‍ അനുമതി വാങ്ങിവേണം ഉപയോഗിക്കാന്‍. ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതും വിലക്കി. പൊതുപണമുപയോഗിച്ച് മാധ്യമങ്ങളില്‍ പരസ്യം പാടില്ല. വോട്ടര്‍മാര്‍ക്ക് പണം, മദ്യം തുടങ്ങിയവ വിതരണം ചെയ്യുന്നതും വിലക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: