പൂനെ: 62-ാമത് ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് നിരാശ. ഇന്നലെ നടന്ന രണ്ട് ഫൈനലുകളിലും കേരളം സ്വര്‍ണം ഉറപ്പിച്ചിരുന്നെങ്കിലും മെഡല്‍ പട്ടികയില്‍ ഇടം നേടാനായില്ല. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 5000 മീറ്റര്‍ ഫൈനലുകളാണ് ഇന്നലെ പൂനെ ബാലെവാഡിയിലെ ശിവ് ഛത്രപതി ശിവാജി സ്റ്റേഡിയത്തില്‍ നടന്നത്.
ആണ്‍കുട്ടികളില്‍ ബിബിന്‍ ജോര്‍ജ്, അഭിനന്ദ് സുന്ദരേശന്, പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി, സാന്ദ്ര എസ്. നായര്‍ എന്നിവരും ട്രാക്കിലിറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. ഇതില്‍ അഭിനന്ദ് മാത്രമാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ള മൂന്നുപേരും പാതിവഴിക്ക് ഓട്ടം അവസാനിപ്പിച്ചു. വരണ്ട കാറ്റിനെ തുടര്‍ന്നുണ്ടായ നിര്‍ജ്ജലീകരണമാണ് കേരളത്തിന്റെ താരങ്ങള്‍ക്ക് തിരിച്ചടിയായത്.
രണ്ട് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ മഹാരാഷ്ട്രയാണ് ഒരു സ്വര്‍ണവും ഒരു വെങ്കലവുമായി മുന്നിട്ടുനില്‍ക്കുന്നത്. ഗുജറാത്തും ഒരു സ്വര്‍ണം നേടി.ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഗുജറാത്തിന്റെ അജീത് കുമാറിന് സ്വര്‍ണം. 15:00.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു അജിത്. ഉത്തരാഖണ്ഡിന്റെ മോഹന്‍ സെയ്നി 15:16.65 സെക്കന്‍ഡില്‍ വെള്ളി നേടിയപ്പോള്‍ വിദ്യാഭാരതിയുടെ ധര്‍മ്മേന്ദ്രകുമാര്‍ യാദവ് 15:35.62 സെക്കന്‍ഡില്‍ വെങ്കലം നേടി. മലയാൡ താരം അഭിനന്ദ് 15:35.72 സെക്കന്‍ഡില്‍ നാലാമതായി ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ പൂനം ദിന്‍കര്‍ 17:28.60 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. വെങ്കലവും മഹാരാഷ്ട്രയ്ക്ക്. സായ്ലി സതിഷ് മെന്ഗെ 18:13.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഹിമാചലിന്റെ സീമ 18:05.98 സെക്കന്‍ഡില്‍ വെള്ളി നേടി.
ഇന്നലെ വൈകിട്ട് നാലിന് മഹാരാഷ്ട്ര കായികമന്ത്രി ഷിംനാജി താവ്ഡേ മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒളിമ്പ്യന്‍ ലളിത ബാബര്‍ മുഖ്യാതിഥിയായി. മാര്‍ച്ച് പാസ്റ്റില്‍ സി. ബബിത കേരളത്തിന്റെ പതാകയേന്തി. മീറ്റിന്റെ രണ്ടാം ദിവസമായ ഇന്ന് 12 ഫൈനലുകള്‍ നടക്കും. വേഗതയേറിയ താരങ്ങളെയും ഇന്ന് അറിയാം.
മത്സരക്രമം താളം തെറ്റി
പൂനെ: മീറ്റിലെ മത്സരക്രമത്തെ ചൊല്ലി പരക്കെ വിമര്‍ശനം. ഇന്നലെ ഉച്ചയ്ക്ക് നടന്ന 5000 മീറ്റര്‍ മത്സരത്തിനിടെ ഒന്‍പത് താരങ്ങള്‍ ട്രാക്കില്‍ തളര്‍ന്നുവീണതിനെ തുടര്‍ന്നാണ് മുന്‍ ദേശീയ കോച്ച് ഉള്‍പ്പെടെയുള്ളവര്‍ മത്സരക്രമത്തിനെതിരെ രംഗത്തെത്തിയത്.
കേരളത്തിന്റെ രാജ്യാന്തര സുവര്‍ണ താരമായ പ്രീജാ ശ്രീധരന്റെ പരിശീലകനായിരുന്ന റെഡിമല് സിങ്ങാണ് സംഘാടകര്‍ക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പ്രീജക്കു പുറമേ കവിതാ റാവത്ത്, ലളിതാ ബാബര്‍, ഹംസ ചാത്തോളി, സിനിമോള്‍ പൗലോസ് എന്നിവരുടെയും കോച്ചാണ് അദ്ദേഹം.
തന്റെ ജീവിതത്തിനിടെ ഇത്രയും മോശമായരീതിയില്‍ ദീര്‍ഘദൂര മത്സരങ്ങള്‍ കണ്ടിട്ടില്ലെന്ന് റെഡിമല് സിങ് പറഞ്ഞു. 2005 മുതല്‍ 2011 വരെ ദേശീയ ടീം കോച്ചായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: