തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡീന്‍, ഡയറക്ടര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികകളില്‍ സീനിയോറിറ്റിയും മാനദണ്ഡങ്ങളും മറികടന്ന് സിപിഎം അധ്യാപക സംഘടനാ നേതാക്കളെ കുത്തിനിറക്കുന്നതായി ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ആരോപിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ താക്കോല്‍ സ്ഥാനങ്ങളിലെ നിയമനത്തിന് രാഷ്ട്രീയ പരിഗണന മാനദണ്ഡമാകില്ലെന്ന സ്വന്തം വാക്കുകള്‍ വിഴുങ്ങിയ കൃഷി മന്ത്രി വി.എസ്.സുനില്‍കുമാറാണ് ഈ അനധികൃത നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കൃഷിമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
അമ്പതിലേറെ പ്രൊഫസര്‍മാരുടെ സീനിയോറിറ്റി മറികടന്നാണ് വകുപ്പ് മേധാവിപോലുമല്ലാത്ത സിപിഎം അധ്യാപക സംഘടനാ നേതാവ് എ.അനില്‍കുമാറിനെ കൃഷി ഫാക്കല്‍റ്റി ഡീനായി നിയമിച്ചത്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ സീനിയോറിറ്റി മറികടന്ന് ഒരുഡസനോളം തസ്തികകളിലാണ് നിയമനം നടത്തിയത്. മറ്റ് സിപിഎം അധ്യാപക സംഘടനാ നേതാക്കളും തസ്തിക തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണ്. സിപിഎം അനുഭാവികളെ സെലക്ഷന് കമ്മറ്റികളില്‍ കുത്തിനിറച്ച് കാര്‍ഷിക സര്‍വകലാശാല പിടിച്ചടക്കുകയാണ് ഈ നിയമനങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം. സര്‍വകലാശാലയിലെ 300 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലെ നിയമനത്തിന് തസ്തിക ഒന്നിന് 75ലക്ഷം രൂപ എന്ന നിരക്കില്‍ ലേലംവിളി നടക്കുകയാണ്. സിപിഎം അനുഭാവികള്‍ ഉള്‍പ്പെട്ട അബാര്‍ഡ് പരിശീലനാര്ത്ഥികള് ഉള്‍പ്പടെയുള്ളവരെ തിരുകിക്കയറ്റി തൊഴിലാളി നിയമനത്തിലും അഴിമതി നടത്താന്‍ നീക്കം നടക്കുകയാണ്. സിപിഎം അനുഭാവികള്‍ ഉള്‍പ്പെട്ട അബാര്‍ഡ് പരിശീലനാര്ത്ഥികള് ഉള്‍പ്പടെയുള്ളവരെ തിരുകിക്കയറ്റി തൊഴിലാലി നിയമനത്തിലും അഴിമതി നടത്താന്‍ നീക്കം നടക്കുകയാണ്. 300 തൊഴിലാളി തസ്തികകളിലെ നിയമനത്തിലും ലേലംവിളി നടക്കുന്നു. നാട്ടുകാരായ യോഗ്യതയുള്ള അപേക്ഷകരെ തഴഞ്ഞാല്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നാഗേഷ് മുന്നറിയിപ്പ് നല്കി. കാര്‍ഷിക സര്‍വകലാശാലയിലെ അനധികൃത നിയമനങ്ങള്‍ കേന്ദ്രഗവണ്മെന്റ് ഫണ്ട് വകമാറ്റല്‍ എന്നിവയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്രകൃഷിവകുപ്പുമന്ത്രി, സംസ്ഥാന ഗവര്‍ണര്‍, ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: