ലണ്ടന്‍: ഒലിവര്‍ ഗിറൗഡ് വീണ്ടും ആഴ്സണലിന്റെ രക്ഷകനായി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ലക്ഷ്യം കണ്ട് ഗിറൗഡ് പീരങ്കിപ്പടയ്ക്ക് സമ്മാനിച്ചത് സമനില. എഎഫ്സി ബേണ്മൗത്തിനോടാണ് സമനിലയുമായി ആഴ്സണല്‍ രക്ഷപ്പെട്ടത് (3-3). 20 കളികളില്‍ 41 പോയിന്റുമായി ആഴ്സണല്‍ നാലാം സ്ഥാനത്ത് തുടരുന്നു.
സ്വന്തം മൈതാനത്ത് എതിരാളികളുടെ പെരുമ ഭയക്കാതെ കളിച്ച ബേണ്‍മൗത്ത് മൂന്നു ഗോള്‍ ലീഡ് വഴങ്ങിയ ശേഷമാണ് സമനിലയില്‍ കുരുങ്ങിയത്. 16ാം മിനിറ്റില്‍ ചാര്‍ളി ഡാനിയല്സിലൂടെ മുന്നിലെത്തിയ ബേണ്‍മൗത്ത് നാലു മിനിറ്റിനു ശേഷം കല്ലം വില്‍സണിലൂടെ ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ആതിഥേയര്‍ തിരിച്ചെത്തിയപ്പോഴും പിടി അയച്ചില്ല. 58ാം മിനിറ്റില്‍ റയാന് ഫ്രേസറിലൂടെ മൂന്നാം ഗോളും നേടി.
എഴുപതാം മിനിറ്റ് മുതലാണ് ആഴ്സണല്‍ തിരിച്ചടി തുടങ്ങിയത്. ചിലിയന്‍ ഇന്റര്‍നാഷണല്‍ അലക്സി സാഞ്ചസിലൂടെ വെടിപൊട്ടിച്ചു പീരങ്കിപ്പട. അഞ്ചു മിനിറ്റിനു ശേഷം ലൂക്കാസ് പെരസ് രണ്ടാം ഗോള്‍ നേടി ലീഡ് കുറച്ചു. ആരോണ്‍ റംസേയെ വീഴ്ത്തിയതിന് സൈമണ്‍ ഫ്രാന്‍സിസ് ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങിയതോടെ പത്തുപേരുമായി ചുരുങ്ങിയ ബേണ്‍മൗത്തിനെ അവസാന മിനിറ്റുകളില്‍ പരീക്ഷിച്ചു ആഴ്സണല്‍. ഇഞ്ചുറി സമയം തുടങ്ങി രണ്ടാം മിനിറ്റിലാണ് ഗിറൗഡ് ഹെഡ്ഡറിലൂടെ വല കുലുക്കിയത്.
മറ്റൊരു കളിയില്‍ സ്വാന്‍സീ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളിന് ക്രിസ്റ്റല്‍ പാലസിനെ മറികടന്നപ്പോള്‍, സ്റ്റോക്ക് സിറ്റി 2-0ന് വാറ്റ്ഫോഡിനെ തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: