തിരുവനന്തപുരം: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് വിദേശത്ത് ശിക്ഷിക്കപ്പെട്ട വ്യക്തിക്കൊപ്പം വേദിപങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് ക്ഷേമ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ എ.പി. അസ്ലം പ്രതിഭാ പുരസ്കാര വിതരണ ചടങ്ങിലാണ് മുഖ്യമന്ത്രി സാമ്പത്തിക തട്ടിപ്പിന് ഒമാനില്‍ ശിക്ഷക്കപ്പെട്ട വിവാദ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലിക്കൊപ്പം വേദി പങ്കിട്ടത്. അസ്ലം പ്രതിഭാ പുരസ്കാരം നേടിയ മൂന്നുപേരില്‍ ഒരാള്‍ മുഹമ്മദാലിയായിരുന്നു.
പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദാലി 2014 മാര്‍ച്ചിലാണ് കരാര്‍ കൈമാറാനായി തദ്ദേശീയ എണ്ണ കമ്പനിക്ക് കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ 15 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. പെട്രോളിയം ഡെവലപ്മെന്റ് ഒമാന്‍ എന്ന പിഡിഒക്ക് കൈക്കൂലി നല്‍കിയതുമായി ബന്ധപ്പെട്ട് 2014 ജനുവരിയില്‍ മുഹമ്മദാലിക്ക് മൂന്നുവര്‍ഷത്തെ തടവ് ഒമാന്‍ കോടതി വിധിച്ചിരുന്നു. രണ്ടാമത്തെ കേസില്‍ പിഡിഒ തൊഴിലാളികള്‍ക്ക് കരാര്‍ തന്റെ കമ്പനിക്ക് തന്നെ ലഭിക്കാനായി മുഹമ്മദാലി കൈക്കൂലി വാഗ്ദാനം ചെയ്തതായും പ്രോസിക്യൂട്ടര്‍ കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് രണ്ടു കേസുകളിലായി ശിക്ഷ ഒരുമിച്ച് 15 വര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. തട്ടിപ്പു നടത്തിയതിന് 1.774 ദശലക്ഷം ഒമാന്‍ റിയാല്‍ പിഴയായി ഒടുക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഗള്‍ഫാര്‍ എന്‍ജിനീയറിംഗ് ആന്റ് കോണ്ട്രാക്ടിംഗ് മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം മുഹമ്മദാലി രാജിവച്ചിരുന്നു. റംസാന് നോമ്പിനോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷം മുഹമ്മദാലിക്ക് ഒമാന്‍ സര്‍ക്കാര്‍ പൊതുമാപ്പ് നല്കി വിട്ടയച്ചതാണ്. ഇത്തരത്തില്‍ വിദേശത്ത് സാമ്പത്തിക തട്ടിപ്പിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ വിവാദവ്യവസായിയോടൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ മുഹമ്മദാലിയെ വാനോളം പുകഴ്ത്തുകയും ചെയ്തു.
ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്‍കുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചതാകട്ടെ മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി യാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ ക്ഷണിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി പോകുന്നതുവരെ അദ്ദേഹം വന്നില്ല. ബിജെപി എംഎല്‍എ ഒ. രാജഗോപാലാകട്ടെ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുത്തില്ല.
മുഹമ്മദാലിയെ കൂടാതെ തെരുവോരം മുരുകന്, ഡോ പി. ഇദ്രീസ് എന്നിവര്‍ക്കും അസ്ലം പ്രതിഭാ പുരസ്കാരം നല്കി. പൊതുപ്രവര്‍ത്തകനായ എ.പി. ബാപ്പു ഹാജിക്ക് ആനപ്പടിക്കല്‍ ട്രസ്റ്റിന്റെ മികച്ച കാരുണ്യപ്രവര്ത്തകനുള്ള അവാര്‍ഡും നല്കി. ഡോ ആസാദ് മൂപ്പന്, എംഎല്‍എമാരായ പാറയ്ക്കല്‍ അബ്ദുള്ള, ഉമ്മര്‍, വ്യവസായി ഇ.എം. നജീബ്, എം.എം. ഹസ്സന്, പന്തളം സുധാകരന്, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: