കാസര്‍കോട്: കാസര്‍കോട് ഹര്‍ത്താല്‍ ദിനത്തില്‍ സ്വാഭാവികമായി സംഭവിച്ച മരണം ബിജെപിയുടെ മേല്‍ കെട്ടിവെച്ച് മാധ്യമങ്ങളിലൂടെ സിപിഎം കള്ളപ്രചാരണം നടത്തുന്നതായി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചെറുവത്തൂരില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയുംനേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.
ടി.സി.ജോണ്‍ എന്ന രോഗിയുമായി പോയ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതിനാല്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്നാണ് സിപിഎം നേതൃത്വം കള്ളക്കഥയുണ്ടാക്കി ചില പ്രമുഖ പത്രങ്ങളില്‍ വാര്‍ത്തയാക്കിയത്. ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് ചികിത്സ നിഷേധിച്ചെന്നത് സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് സൃഷ്ടിച്ച കഥ മാത്രമാണെന്ന് ശ്രീകാന്ത് പറഞ്ഞു.
വാഹനത്തില്‍ നിന്ന് ഇറങ്ങി നടന്നാണ് രാവിലെ 11.45 ന് ജോണ്‍ കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കല്‍ സെന്ററില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയതെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. ജോണ്‍ മരിച്ചത് ഉച്ചയ്ക്ക് 12.50 ന് ആണെന്നാണ് ആശുപത്രി രേഖകള്‍. ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാകട്ടെ ഉച്ചയ്ക്ക് ഒരുമണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ്. ഇത് തെറ്റാണ്.
റോഡില്‍ തടസ്സങ്ങളില്ലാത്തതിനാല്‍ രോഗിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. രോഗിയുമായി പോയ വാഹനം തടഞ്ഞതായി പോലീസ് വയര്‍ലെസ് മെസേജ് കൊടുത്തുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. അങ്ങനെ സന്ദേശം പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പ് വരുത്താത്തതിന് പോലീസ് അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു.
സിപിഎം-കോണ്‍ഗ്രസ്സ് കൂട്ടുകെട്ടില്‍ രൂപം കൊണ്ട വ്യാജവാര്‍ത്ത നല്കിയവര് യാഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജോണിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ ബിജെപിയും പങ്കു ചേരുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചതായി ശ്രീകാന്ത് വ്യാക്തമാക്കി. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.ബാലകൃഷ്ണ ഷെട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: