തിരുവനന്തപുരം: സര്‍ക്കാരില്‍ നിന്നു പാട്ടത്തിനെടുത്ത ഭൂമിയില്‍ നിന്ന് 60 ഏക്കര്‍ വനഭൂമിയും മിച്ചഭൂമിയും ഹാരിസണ്‍സ് കമ്പനി മറിച്ചു വിറ്റ സംഭവത്തില്‍ സബ് രജിസ്ട്രാര്‍ അടക്കം 18 പേര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. 42 ദിവസങ്ങള്‍ക്കകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍ ഉത്തരവ് നല്കി.
ആര്യങ്കാവ് വില്ലേജില്‍ ഉള്‍പ്പെടുന്ന വനഭൂമിയും മിച്ചഭൂമിയും ഏലുകകളായി വരുന്ന വസ്തുക്കള്‍ ഉള്‍പ്പെടുത്തി പുനലൂര്‍ സബ് രജിസ്ട്രാര്‍ 2012 ജൂണ്‍, ജൂലൈ മാസങ്ങളിലായി 12 വിലയാധാരങ്ങളായിട്ടാണ് 2.206 കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഭൂമി തീറെഴുതിക്കൊടുത്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 12 ആധാരങ്ങളുടെയും അടയാള സഹിതം പകര്‍പ്പ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. യാതൊരു ഉടമസ്ഥാവകാശമോ ക്രയവിക്രയ സ്വാതന്ത്ര്യമോ ഇല്ലാത്ത പാട്ടഭൂമിയും വനഭൂമിയും മിച്ചഭൂമിയും വില്‍പ്പന നടത്തിയതില്‍ വന്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി അംഗം നെയ്യാറ്റിന്‍കര പി.നാഗരാജ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്ന ആര്യങ്കാവ് വില്ലേജിലെ സര്‍വേ നമ്പരുകളും ആകെ വിസ്തീര്‍ണവും ഉള്‍പ്പെടുന്ന സബ്സിഡയറി ഇന്‍ഡെക്സ് രജിസ്റ്ററില്‍ ഉള്‍പ്പെടാത്ത ഭൂമിയാണെന്നും പാട്ടക്കാലാവധിക്കു ശേഷം സര്‍ക്കാരിന് തിരികെ നല്‍കേണ്ട പാട്ടഭൂമിയാണെന്നും കണ്ടിട്ടുമാണ് വിലയാധാരം രജിസ്റ്ററാക്കി നല്‍കിയത്. സംഭവം വിവാദമായപ്പോള്‍ വസ്തുക്കളുടെ പോക്കുവരവ് ചെയ്യരുതെന്ന് കാണിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തരവുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ പോക്കുവരവ് പോലും ചെയ്യാത്ത ഈ വസ്തുക്കള്‍ക്ക് ദേശസാല്‍കൃത ബാങ്ക് ലക്ഷകണക്കിന് രൂപ ലോണ്‍ നല്കി.
കേരളാ ഭൂപരിഷ്കരണ നിയമപ്രകാരം അനധികൃത കയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബാധ്യസ്ഥരായ വനം വകുപ്പധികാരികള്‍ മൗനം പാലിച്ചതായും ഹര്‍ജിയില്‍ പറയുന്നു. സബ് രജിസ്ട്രാര്‍, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനി, ഭൂമി വാങ്ങിയവര്‍, ബാങ്കധികൃതര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: