തിരുവനന്തപുരം : സിപിഎമ്മിനും സര്‍ക്കാര്‍ നിലപാടിനും എതിരെ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാരിന്റെ നയമാണ് പോലീസ് നയമെന്നത് സങ്കല്പമാണെന്നും സിപിഎം ചെയ്യുന്ന തെറ്റ് തങ്ങള്‍ ചെയ്യില്ലെന്നും കാനം പറഞ്ഞു.
പോലീസ് നയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് തങ്ങള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പോലീസ് ഭരണകൂടഭീകരതയുടെ ഭാഗമാണ്. രാഷ്ട്രീയവിഷയങ്ങളില്‍ പോലും യുഎപിഎ പ്രയോഗിക്കുകയാണ്. ഇത് പാടില്ലെന്നത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാണ്. സര്‍ക്കാരിന്റെ നയമാണ് പോലീസ് നടപ്പാക്കേണ്ടത് എന്നതാണ് സങ്കല്പം. ഇപ്പോള്‍ സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ വളരെ അന്തരമുണ്ട്.
നിലമ്പൂരില്‍ ബിജെപിക്കാരോട് ഒരു നയവും എഐവൈഎഫുകാരോട് മറ്റൊരു നയവുമായിരുന്നു. ആള്‍ക്കാരെ വെടിവച്ചുകൊല്ലുന്നതിനോട് യോജിപ്പില്ല. പോലീസിന്റെ മനോവീര്യം തകര്‍ക്കാനാവില്ല എന്ന് എല്ലാ മുഖ്യമന്ത്രിമാരും പറയും.ബാര്‍ കോഴക്കേസുകളിലടക്കം അനേ്വഷണത്തിന്റെ വേഗത കൂട്ടണമെന്ന് കാനം പറഞ്ഞു.
മന്ത്രി ബാലന്റെ പ്രസ്താവനയിലും പിണറായിയുടെ നിലപാടിലുമുള്ള പ്രതിഷേധവും കാനം മറച്ചുവച്ചില്ല. സിപിഐ മന്ത്രിമാര്‍ക്കെതിരെ മന്ത്രി എ.കെ. ബാലന് ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ല. സിപിഎമ്മിന് സിപിഐയെ കുറിച്ച് അങ്ങനെയൊരു അഭിപ്രായമുണ്ടെന്ന് കരുതുന്നില്ല. ഏതെങ്കിലും ഒരു മന്ത്രി ഒരു പ്രസ്താവന നടത്തിയാല്‍ അതിന് പ്രസ്താവനയിലൂടെ തന്നെ മറുപടി പറയണമെന്നില്ല. പറയേണ്ട വേദിയില്‍ പറയും. അല്ലെങ്കില്‍ അവര്‍ ചെയ്യുന്ന തെറ്റ് ഞങ്ങള്‍ ചെയ്യുന്നതിന് തുല്യമാകും.
ഡയറി വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചാണ് കാനം പ്രതികരിച്ചത്. നാളിതുവരെ അക്ഷരമാലാക്രമത്തിലാണ് ഡയറി അച്ചടിച്ചത്. അതിനു വിരുദ്ധമായി തെറ്റ് ചെയ്താല്‍ തങ്ങള്‍ ചൂണ്ടിക്കാട്ടും. തെറ്റുണ്ടെങ്കില്‍ തിരുത്തുന്നത് തെറ്റാണെന്നു കരുതുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയെ കാണാന്‍ സിപിഐ മന്ത്രിമാര്‍ക്ക് തടസമില്ലെന്ന് പറഞ്ഞ കാനം പക്ഷേ ഉമ്മന്‍ചാണ്ടിയുടെ കാലമല്ലല്ലോ ഇതെന്നും പറഞ്ഞുവച്ചു.
സിപിഐ കൗണ്‍സിലിനെ സംബന്ധിച്ച് ഉയര്‍ന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് പറഞ്ഞെങ്കിലും ഇത് പത്രക്കാരുടെ ഭാവനയാണെന്ന് താന്‍ പറയില്ലെന്നു കാനം പറഞ്ഞു.
റേഷന്‍ പ്രശ്നത്തിലും സര്‍ക്കാരിനെതിരെ കാനം ഒളിയമ്പെയ്തു. റേഷന്‍ വിതരണത്തിലെ പാളിച്ചകള്‍ കേന്ദ്രസഹായം കുറച്ചതുകൊണ്ടല്ല, വിതരണത്തില്‍ പാളിച്ചകള്‍ ഉണ്ടായതുകൊണ്ട് കൂടിയാണ്. സര്‍ക്കാര്‍ തയ്യാറാക്കിയ ലിസ്റ്റില്‍ 15 ലക്ഷം പരാതികളുണ്ട്. ഇതില്‍ 12 ലക്ഷം പരാതികളും ശരിയാണ്. ഇത് പരിഹരിക്കാന്‍ സമയം വേണമെന്നും കാനം പറഞ്ഞു.
സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് കരുതുന്നില്ല. എന്നാല്‍ സിപിഐ കൗണ്‍സിലില്‍ മന്ത്രിമാരുടെ പ്രകടനത്തിനെതിരെയും സിപിഎമ്മിനെതിരായും ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ നേതൃത്വം പരാജയമാണെന്നു വിമര്‍ശനമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: