തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ അടിയന്തരമായി നടക്കേണ്ട പല കാര്യങ്ങളും അവതാളത്തില്‍. പദ്മതീര്‍ത്ഥം ശുചീകരിക്കണമെന്ന് രണ്ടരവര്‍ഷം മുമ്പ് സുപ്രീംകോടതി നല്കിയ ഉത്തരവ് നടപ്പാക്കാത്തതിനാല്‍ മണ്ഡല മകരവിളക്കു കാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്ക്ക് കുളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരും നമ്പിമാരും ശാന്തിക്കാരും ഉപയോഗിക്കുന്ന മിത്രാനന്ദപുരം കുളവും മലിനമാണ്.
ഭരണസമിതിയും എക്സിക്യൂട്ടീവ് ഓഫീസറും തമ്മിലുള്ള പോര് ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തെയും ബാധിച്ചിട്ടുണ്ട്. ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിലുള്ള കാലവിളംബം ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുകയാണ്. ശ്രീപദ്മനാഭന്റെ കടുശര്‍ക്കരവിഗ്രഹത്തില്‍ പല തവണ കല്‍ക്കലേപനം നടത്തിയെങ്കിലും കല്ക്കം അടര്‍ന്നു വീണ് വിഗ്രഹത്തില്‍ വെള്ളപ്പാടുകള്‍ ദൃശ്യമാകുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നും പരിഹാരം എന്തെന്നും നിര്‍ണയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂലവിഗ്രഹത്തിന്റെ കാലാവധി കഴിഞ്ഞു എന്ന വിചിത്രമായ വിശദീകരണമാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ നല്‍കുന്നത്.
തെക്കേടത്തു നരസിംഹസ്വാമിയുടെ ശ്രീകോവില്‍ അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. തെക്കേടത്തെ മേല്‍പ്പുരയുടെ കഴുക്കോലുകള്‍ പൂര്‍ണമായും ദ്രവിച്ചിരിക്കുകയാണ്. കൂടാതെ മുഖ്യശ്രീകോവിലിന്റെ രണ്ടാംമേല്‍പ്പുരയും ഭാഗികമായി ജീര്‍ണിച്ചിരിക്കുകയാണ്. വിഷ്വക്സേന വിഗ്രഹത്തില്‍ കാര്യമായ കേടുപാടുകള്‍ ഉണ്ട്. തിരുവാമ്പാടിയിലെ ധ്വജസ്തംഭം ദ്രവിച്ചിരിക്കുന്നതിനാല്‍ അതും മാറ്റി പ്രതിഷ്ഠിക്കേണ്ടതുണ്ട്. ക്ഷേത്രപാലന്റെ സമീപമുള്ള ഗണപതി വിഗ്രഹം ക്ഷേത്രത്തിനു പുറത്ത് കുടിവയ്ക്കണമെന്നു 2011 ലെ ദേവപ്രശ്നം വിധിച്ചതാണ്. ഇതിന് പഴയ മാനേജ്മെന്റിന്റെ കാലത്തു തന്നെ ശ്രമം തുടങ്ങിയതാണെങ്കിലും തുടര്‍നടപടി കൈക്കൊള്ളാന്‍ ക്ഷേത്രത്തിന്റെ പുതിയ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.
മൂലവിഗ്രഹത്തില്‍ നിന്ന് കല്ക്കം അടര്‍ന്നു വീഴുന്നതിന് പരിഹാരം കാണുമെന്നും ശ്രീകോവിലുകളുടെ ജീര്‍ണോദ്ധാരണം വേഗം ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭരണസമിതി ചെയര്‍പേഴ്സണും എക്സിക്യൂട്ടീവ് ഓഫീസറും ആറുമാസം മുമ്പ് തീരുമാനിച്ചതാണ്. പക്ഷേ എക്സിക്യൂട്ടീവ് ഓഫീസറുടെ നിസ്സഹകരണം മൂലം അടിയന്തരമായി നടത്തേണ്ട ഈ പണികളൊന്നും നടക്കുന്നില്ല.
ധനു ഒന്നിന് നടക്കേണ്ടിയിരുന്ന അടുത്ത പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധം അനിശ്ചിതമായി നീളുന്നു. ഒരു എസ്റ്റേറ്റ് ഓഫിസറെ നിയമിച്ചെങ്കിലും ക്ഷേത്രവസ്തുക്കള്‍ അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നവരെ ഒഴിപ്പിക്കാനും അധികാരികള്‍ക്ക് സാധിക്കുന്നില്ല.
എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചത് സുപ്രീംകോടതി ആയതിനാല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഭരണസമിതിക്ക് സുപ്രീംകോടതിയുടെ അനുവാദം വേണ്ടിവരും. എന്നാല്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഭരണസമിതിയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്താന്‍ ഭരണസമിതിക്ക് സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എക്സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകള്‍ നിര്‍വഹിക്കാനായി പുതുതായൊരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിക്ക് നിയമിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: