കോഴിക്കോട്: കൃഷിഭവന് വഴിയുള്ള നാളികേരസംഭരണം അവതാളത്തില്‍. സെപ്റ്റംബറില്‍ നിര്‍ത്തിവെച്ച സംഭരണം എന്ന് ആരംഭിക്കുമെന്ന് ഒരുറപ്പുമില്ല. നാളികേരം സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 77 കോടി രൂപ നല്‍കാനുണ്ട്. സംസ്ഥാനത്തെ 40 ലക്ഷം കേരകര്‍ഷകര്‍ ദുരിതത്തിലായി. സഹകരണ ബാങ്കുകള്‍ മുഖേന സംഭരണം തുടങ്ങുമെന്ന് കൃഷിമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ല. കുടിശ്ശികയില്‍ പകുതി താമസിയാതെ വിതരണം ചെയ്യുമെന്നാണ് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മുഴുവന്‍ തുകയും അനുവദിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കേരഫെഡിന്റെയും കൃഷിവകുപ്പിന്റെയും അനാസ്ഥയാണ് നാളികേര സംഭരണത്തെ തകര്‍ത്തത്. കിലോക്ക് 24 രൂപ തോതിലാണ് കേരഫെഡ് നാളികേരം സംഭരിച്ചിരുന്നത്. തുക കൂട്ടണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അതിന് പിന്നാലെയാണ് സംഭരണം തന്നെ അവസാനിപ്പിച്ചത്. മാര്‍ക്കറ്റ് വിലയേക്കാള്‍ ഏറെകുറവാണ് സംഭരണ വില. കൊപ്രവിലയിലുള്ള ഏറ്റകുറച്ചിലും കര്‍ഷകരുടെ നടുവൊടിക്കുന്നു. തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്ത സ്ഥിതിയാണ്. സംസ്ഥാനതലത്തില്‍ തെങ്ങുകയറ്റ പരിശീലനത്തിന് 24,623 പേര് പങ്കെടുത്തിരുന്നുവെങ്കിലും വളരെ കുറഞ്ഞ പേര് മാത്രമാണ് ഈ രംഗത്ത് തുടര്‍ന്നത്. കോഴിക്കോട് ജില്ലയില്‍ 2095 പേര് പരിശീലനം നേടിയിരുന്നു. നാളികേര സംഭരണം പുനരാരംഭിക്കുകയും നിലവിലുള്ള കുടിശ്ശിക മുഴുവനായി നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: