ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും നീക്കം ശക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് മുലായത്തിന്റെയും മകന് അഖിലേഷിന്റെയും ശ്രമം. ഇരുപക്ഷവും നേരത്തെ പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് കമ്മീഷനില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ കമ്മീഷന് ആവശ്യപ്പെട്ടു. എംഎല്‍എമാര്‍, എംഎല്‍സിമാര്‍, എംപിമാര്‍ എന്നിവര്‍ ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഇരുവരോടും നിര്‍ദ്ദേശിച്ചത്.
കമ്മീഷനില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നലെ വൈകിട്ടോടെ മുലായം ദല്‍ഹിയിലെത്തിയതിന് പിന്നാലെ അഖിലേഷ് ലക്നൗവിലെ വസതിയില്‍ എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തു. മുതിര്‍ന്ന നേതാവ് അസംഖാന്റെ മധ്യസ്ഥതയില്‍ അഖിലേഷും മുലായവും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും ഒത്തുതീര്‍പ്പിലെത്തുമെന്ന് വ്യാഖ്യാനമുയരുമ്പോഴാണ് പുതിയ സംഭവം. എന്നാല്‍ കാര്യങ്ങള്‍ നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും ശുഭ വാര്‍ത്ത ഉടന്‍ കേള്‍ക്കാനാകുമെന്നും അസംഖാന് പ്രതികരിച്ചു.
സഹോദരന് ശിവ്പാലിനൊപ്പമാണ് മുലായം ദല്‍ഹിയിലെത്തിയത്. എത്ര ജനപ്രതിനിധികളുടെ സത്യവാങ്മൂലം മുലായത്തിന്റെ കയ്യിലുണ്ടെന്ന് വ്യക്തമല്ല. അതേസമയം തങ്ങളുടെ യോഗത്തിന് 214 എംഎല്‍എമാര്‍ പങ്കെടുത്തതായി അഖിലേഷ് വിഭാഗം അവകാശപ്പെടുന്നു. ഇരുനൂറോളം ജനപ്രതിനിധികള്‍ സത്യവാങ്മൂലം നല്‍കിയതായും ഇവര്‍ പറയുന്നു. ഭൂരിപക്ഷം ഉള്ളവരാണ് യഥാര്‍ത്ഥ സമാജ്വാദി പാര്‍ട്ടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അഖിലേഷിനൊപ്പമുള്ള നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അഖിലേഷ് കമ്മീഷനെ കാണുന്നുണ്ട്.
ഏഴ് ഘട്ടമായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രചാരണത്തിനിറങ്ങേണ്ട സമയത്ത് പ്രവര്‍ത്തകരെ നടുക്കടലില്‍ നിര്‍ത്തിയാണ് അഛനും മകനും പോരടിക്കുന്നത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ അഖിലേഷിന്റെ അനുയായികളെ തഴഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് തുടക്കം. സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച അഖിലേഷിനെയും രാംഗോപാല്‍ യാദവിനെയും മുലായം പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. എന്നാല്‍ രാംഗോപാല്‍ വിളിച്ചുചേര്‍ത്ത യോഗം മുലായത്തെ നീക്കി അഖിലേഷിനെ ദേശീയ അധ്യക്ഷനാക്കി. ഇതോടെ ഇരുപക്ഷവും അവകാശവാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: