കലോത്സവത്തില്‍ പ്രസംഗിച്ചത് കായിക മത്സര കാര്യങ്ങള്‍
തൊടുപുഴ: കലോത്സവം ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന മന്ത്രി എം.എം മണി എത്താന്‍ ഏറെ വൈകി. ബുധനാഴ്ച കലോത്സവം ആരംഭിച്ചെങ്കിലും ഇന്നലെയാണ് ഉദ്ഘാടനം നടത്തിയത്. മന്ത്രിയുടെ പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ വിമര്‍ശനമായിരുന്നു.
ചടങ്ങിനെത്താത്ത എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരടക്കമുള്ളവരുടെ പേര് വായിച്ച ശേഷം ‘ഇവരൊന്നും വരാന്‍ പോകുന്നില്ലെന്നും ഇവരുടെ പണി മറ്റാരെയെങ്കിലും ഏല്‍പ്പിക്കുന്നതായിരിക്കും നല്ലതെന്നും’ പറഞ്ഞ് അന്തരീക്ഷം വികൃതമാക്കി.
പിന്നീട് മന്ത്രി പറഞ്ഞ കാര്യങ്ങള്‍ കേട്ട് എല്ലാവരും അന്തം വിട്ടു. കലോത്സവ വേദിയാണെങ്കിലും കായിക മത്സരങ്ങളിലെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ചാണ് മുഖ്യമായും മന്ത്രി പ്രസംഗിച്ചത്. ആഫിക്കന്‍ നാടുകളിലുള്ളവര്‍ പോലും ഒളിമ്പിക്സില്‍ സ്വര്‍ണ്ണം വാരികൂട്ടുകയാണ്. ഇന്ത്യക്കാര്‍ ഇവിടെല്ലാം പിന്തള്ളപ്പെടുകയാണ്. ഇന്ത്യയെ അപേക്ഷിച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറു രാജ്യങ്ങളാണ് അമേരിക്കയും, റഷ്യയും, ബ്രിട്ടനുമൊക്കെ. ഇവരൊക്കെ സ്വര്‍ണ്ണവും വെള്ളിയും വാരി കൂട്ടുമ്പോള്‍ ഇന്ത്യക്ക് കിട്ടുന്നത് വെറും ഓടും വെങ്കലവും മാത്രമാണ്.
ഇതിനൊക്കെ മാറ്റം വരേണ്ടിയിരിക്കുന്നു. ഇത്തരം മേളകള്‍ അതിനുള്ള പ്രചോദനമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: