കണ്ണൂര്‍: സംസ്ഥാനത്തെ സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങള്‍ വേഗത്തിലാക്കാനും ബാക്ക്ലോഗ് നികത്താനും സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് യുവജനക്ഷേമ-യുവജനകാര്യ നിയമസഭാ സമിതി ചെയര്മാന് ടി.വി രാജേഷ് എം.എല്‍.എ പറഞ്ഞു. 2011നു ശേഷം സംസ്ഥാനത്ത് സ്പോര്‍ട്സ് ക്വാട്ട നിയമനങ്ങളൊന്നും നടന്നിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ ജേതാക്കളായ 68 പേര്‍ക്ക് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലി ഒരാള്‍ക്കു മാത്രമേ ഇതുവരെയായി ലഭിച്ചിട്ടുള്ളൂ. ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധപതിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ കായിക താരങ്ങള്‍ക്ക് നിരവധി പാരിതോഷികങ്ങളും പ്രോല്‍സാഹനവും നല്കുമ്പോള് അക്കാര്യത്തില്‍ കേരളം പിറകിലാണ്. സംസ്ഥാന കേരളോല്‍സവത്തിലെ വിജയികള്‍ക്ക് പിഎസ്സി പരീക്ഷകളില്‍ വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നതിനും സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.
മുണ്ടയാട് സ്റ്റേഡിയം അന്താരാഷ്ട്ര കോച്ചിംഗ് കേന്ദ്രമാക്കി മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമിതി സമര്‍പ്പിക്കും. അന്താരാഷ്ട്ര വിമാനത്താവളം, നാഷനല്‍ ഹൈവേ, റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളില്‍ നിന്ന് അധികം ദൂരെയല്ലാതെ നഗരത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിന് ഇതിനുള്ള എല്ലാ അര്ഹതകളുമുണ്ട്. ആളുകള്‍ക്ക് വന്ന് താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ സൗകര്യം, ഫുട്ബോള്‍ സ്റ്റേഡിയം തുടങ്ങിയവ ഇതിനായി ഒരുക്കേണ്ടതുണ്ട്. നീന്തല്‍ പരിശീലന കേന്ദ്രം, ഹോക്കി സ്റ്റേഡിയം എന്നിവയ്ക്ക് ഭരണാനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സ്പോര്‍ട്സ്, യുവജനക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ നിയമസഭാ സമിതി സ്വീകരിച്ചു. ഈ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍, കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ കേരളോല്സവവുമായി ബന്ധപ്പെട്ട് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നല്കാന് സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്റും പ്രൈസ് മണിയും വിതരണം ചെയ്തില്ലെന്ന പരാതി അന്വേഷിക്കുമെന്നും സമിതി അറിയിച്ചു. പ്രാദേശിക ക്ലബ്ബുകളുടെ സഹകരണത്തോടെ കേരളോല്‍സവം കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള മാര്‍ഗരേഖ സര്‍ക്കാരിന് സമര്‍പ്പിക്കും. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെ പ്രകടനം പ്രതീക്ഷയ്ക്കനുസരിച്ച് ഉയരുന്നില്ലെന്ന പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാഹസിക അക്കാദമിക്ക് പുതിയ കാര്യാലയം നിര്‍മിക്കുക, ആര്‍ച്ചറിക്കായി പ്രത്യേക പരിശീലന കേന്ദ്രം ജില്ലയില്‍ ആരംഭിക്കുക, ദേശീയ ഗെയിംസിനുപയോഗിച്ച സ്പോര്‍ട്സ് ഉപകരണങ്ങള്‍ ജില്ലയ്ക്ക് ലഭ്യമാക്കുക, പര്‍വതാരോഹണ മല്‍സരങ്ങല്‍ സംഘടിപ്പിക്കുക, പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത കക്കാട് നീന്തല്‍ കുളം പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ യുവജനക്ഷേമ വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ കെ.വിനോദ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ പി.സി.ഷിലാസ്, സാഹസിക അക്കാദമി ജില്ലാ സ്പെഷ്യല്‍ ഓഫീസര്‍ പി.പ്രണീത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: