കേരളത്തിലെ പൊതുവിഷയങ്ങളില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതായി പത്രവാര്‍ത്ത (മാതൃഭൂമി 29.12.16). സത്യം തന്നെ. ബിജെപി മാത്രമല്ല സിപിഎമ്മോ കോണ്‍ഗ്രസോ മറ്റു കക്ഷികളോ വ്യക്തികളോ പ്രസ്ഥാനങ്ങളോ ഒന്നും ഇതിനു മാത്രം വളര്‍ന്നിട്ടില്ല, വളരാന്‍ ജനാധിപത്യ കേരളത്തിലെ ചുണക്കുട്ടികള്‍ സമ്മതിക്കുകയുമില്ല. എല്ലാവര്ക്കും ഇവിടെ ഒരേ അവകാശമേയുള്ളൂ. ചിലര്‍ക്ക് അവകാശമുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയിലെ ധ്വനി മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.
ജനങ്ങളനുഭവിക്കുന്ന ദുരിതം സംബന്ധിച്ച് ആര്‍ക്കും അഭിപ്രായം പറയാമെന്നും മന്ത്രി ആ പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. അതും ന്യായം. എന്നാല്‍ അതേ മാനദണ്ഡം വച്ച് അതിന് മറുപടി പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് അദ്ദേഹവും മനസ്സിലാക്കണം. പാലം വണ്‍വേ ആകരുതല്ലൊ.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരനാണ് എംടി. എന്നുവച്ച് അദ്ദേഹത്തെ വിലയിരുത്താനും എതിര്‍ക്കാനും പാടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയുടെ ഔചിത്യം പിടികിട്ടുന്നില്ല. ഇതേ വിഷയത്തില്‍ മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാലിന്റെ അഭിപ്രായത്തിനെതിരെ ചിലര്‍ വാളെടുത്തപ്പോള്‍ മന്ത്രിയെന്തേ മൗനം പാലിച്ചു? അന്ന് ഈ ‘ജനാധിപത്യ’ ബോധമൊന്നും കണ്ടില്ലല്ലൊ. കേന്ദ്രസര്‍ക്കാരിന് എതിരെ ആര്‍ക്കും എന്തുപറയാം; അനുകൂലിച്ച് ആരും മിണ്ടിപ്പോകരുത് എന്നാണോ മന്ത്രിയുടെ ന്യായം? ഇതല്ലേ യഥാര്‍ത്ഥ അസഹിഷ്ണുത? ഈ അസഹിഷ്ണുതയല്ലേ സത്യത്തില്‍ എതിര്‍ക്കപ്പെടേണ്ടത്?
രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
പുനര്‍വായനയുടെ പുതുവര്‍ഷം
ദൈവത്തിന്റെ ഈ വാഗ്ദത്ത ഭൂമിയില്‍ സ്നേഹത്തോടും സമാധാനത്തോടും സഹവര്‍ത്തിത്വത്തില്‍ വര്‍ത്തിക്കാന്‍ മനുഷ്യകുലത്തിന് കഴിയാതെ പോകുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ നാം തന്നെയാണ്.
ഈ പുതുവര്ഷപ്പുലരിയില് ഏവരും പുനര്‍വിചിന്തനത്തിന് തയ്യാറാവുക. പിന്നിട്ട ജീവിത വഴിത്താരയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുക. ഒന്ന് വിലയിരുത്തുക. എന്റെ പങ്ക് എന്താണ്? അഥവാ എന്തായിരിക്കണം? തെറ്റു പറ്റുന്നിടത്ത് തെറ്റ് തിരുത്താനും വീഴ്ച പറ്റുന്നിടത്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന മനസിനെ പാകപ്പെടുത്തിയെടുക്കുക.
മാറ്റം നമ്മളില്‍നിന്ന് തന്നെ തുടങ്ങണം. നമ്മുടെ കുട്ടികളില്‍നിന്ന് നമ്മുടെ വീടുകളില്‍നിന്ന്. അത് സാവധാനത്തില്‍ സമൂഹത്തിലേക്ക്, രാഷ്ട്രത്തിലേക്ക്, ലോകത്തിലേക്ക് പടരണം. നന്മയുടെയും മേന്മയുടെയും വക്താക്കളായി മാറാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിനായി ഈ പുതുവര്‍ഷം ഓരോരുത്തര്‍ക്കും അവനവനെ തന്നെ പുനര്‍വായിക്കാനുള്ള അവസരമായിത്തീരട്ടെ.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
ഹൈന്ദവ ബിംബങ്ങള്‍, ക്രൈസ്തവ ചൂഷണം
ക്രിസ്തീയ ഗാനങ്ങള്‍ എഴുതി പോപ്പുലറാക്കിയ ഹിന്ദു ഗാനരചയിതാക്കളെക്കുറിച്ചുള്ള ലേഖനം വായിച്ചു. ഹിന്ദുബിംബങ്ങള്‍ വളരെ ആധികാരികമായി ക്രിസ്ത്യാനികള്‍ക്ക് ചാര്‍ത്തിക്കൊടുത്തത് നമ്മുടെ വലിയ എഴുത്തുകാര്‍ തന്നെയാണ്. അതിന്റെ ദുരന്തഫലമാവാം ക്രിസ്തു ഭാഗവതവും ക്രിസ്തു സഹസ്രനാമവും. ക്രിസ്ത്യാനി തന്റെ ഓട്ടോയ്ക്ക് പിന്നില്‍ ഓം ക്രിസ്തുദേവായ നമഃ എന്നെഴുതിവയ്ക്കും. ശ്രീകൃഷ്ണ ഭഗവാനെ അവര്‍ സാത്താന് എന്ന് ആക്ഷേപിക്കും. ഭഗവാന്റെ നാമത്തിനു മുന്നിലും പിന്നിലുമുള്ള ഓം, നമഃ ഇവ മോഷ്ടിക്കുകയും ചെയ്യും. വിശ്വം കാക്കുന്ന നാഥാ എന്ന വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഗാനം എഴുതിയത് കൈതപ്രമല്ല. ചിത്രത്തിന്റെ സംവിധായകന് കൂടിയായ സത്യന് അന്തിക്കാടാണ്. ഇതൊഴിച്ചുള്ള ചിത്രത്തിലെ മറ്റു പാട്ടുകള്‍ രചിച്ചത് കൈതപ്രമാണ്. കൈതപ്രത്തിന്റെ ഏറ്റവും ഹിറ്റായ ക്രിസ്തീയ ഗാനം മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലെ ”കരുണാമയനേ കാവല്‍ വിളക്കേ” എന്നു തുടങ്ങുന്ന ഗാനമാണ്.
പ്രമോദ്,പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: