ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം നടത്തുന്നതില്‍ അതൃപ്തി പരസ്യപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീല ദീക്ഷിത്. തന്നെക്കാള്‍ നല്ലത് അഖിലേഷ് ആണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന് തയ്യാറാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. നേരത്തെ സഹാറയുമായി ബന്ധപ്പെട്ട് രാഹുല്‍ മോദിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തി ദീക്ഷിത് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് ആദ്യം പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിലപാടില്ലാതെ ഉഴലുകയാണ്. അഴിമതി ആരോപണങ്ങള്‍ നേരിട്ട ദല്‍ഹി മുന്‍ മുഖ്യമന്ത്രി ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായത് പ്രവര്‍ത്തകരെ നിരാശപ്പെടുത്തി. ഇപ്പോള്‍ ഭരണകക്ഷിയായ എസ്പിയുമായി സഖ്യത്തിനാണ് രാഹുലിന്റെ ശ്രമം.
സഖ്യം നടക്കുമെന്ന് വിദൂര പ്രതീക്ഷ പോലുമില്ലെന്നിരിക്കെ അഖിലേഷിന്റെ നേതൃത്വം അംഗീകരിക്കാമെന്ന് പാര്‍ട്ടി നിലപാടെടുക്കുമ്പോള്‍ ഭരണവിരുദ്ധ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഒരുവിഭാഗം നേതാക്കള്‍ക്ക് ആശങ്കയുണ്ട്. സഖ്യസാധ്യത സംബന്ധിച്ച് നേരത്തെ അറിയിക്കാത്തതില്‍ ഷീല ദീക്ഷിതിനും അമര്‍ഷമുണ്ട്. തന്നെ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് അവരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: