ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. ബജറ്റ് ഭരണഘടനാപരമായ ആവശ്യമാണെന്നും മാറ്റിവെക്കാനാകില്ലെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കി.
നോട്ട് റദ്ദാക്കിയത് രാജ്യത്തിന് നേട്ടമുണ്ടാക്കില്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ ബജറ്റ് അവതരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റവതരണത്തിനെതിരെ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ജെഡിയു, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
2014ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് അന്നത്തെ യുപിഎ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത് ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. വിവിധ പദ്ധതികള്‍ക്കും മറ്റും ധനസഹായം നല്‍കേണ്ടതുണ്ട്. ഇത് വൈകുന്നത് പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബജറ്റ് മുന്‍ നിശ്ചയപ്രകാരം അവതരിപ്പിക്കുമെന്ന്് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി വ്യക്തമാക്കി. ബജറ്റവതരണം ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഒഴിവാക്കാമെന്നല്ലാതെ നീട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ തെരഞ്ഞെടുപ്പ് മുഖ്യകമ്മീഷണര്മാരായ എന്‍.ഗോപാലസ്വാമിയും എച്ച്.എസ്.ബ്രഹ്മയും ബജറ്റ് മാറ്റേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ കാലയളവില്‍ എല്ലാ വര്‍ഷവും തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. രാജ്യത്തിന്റെ നയപ്രഖ്യാപനത്തെ തെരഞ്ഞെടുപ്പ് ബാധിക്കരുത്. ബജറ്റില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗോപാലസ്വാമി വ്യക്തമാക്കി. ഏതാനും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കേന്ദ്ര ബജറ്റ് മാറ്റുന്നത് എന്തിനാണെന്ന് ബ്രഹ്മയും ചോദിച്ചു.
ബജറ്റ് അവതരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതിനാല്‍ നിയമപരമായി സര്‍ക്കാരിന് തടസ്സവുമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാകും. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ചോദ്യത്തിന് പരാതികള്‍ പരിശോധിക്കുകയാണെന്നും ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്തി പറഞ്ഞിരുന്നു. കമ്മീഷന് ഇടപെട്ട് ബജറ്റ് മാറ്റിവെച്ച സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. 2012ല്‍ ഇതേ സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വമേധയാ മാറ്റിവെച്ചിരുന്നു.
അവസാന വോട്ടെടുപ്പ് ദിവസമായ മാര്‍ച്ച് എട്ടിന് ശേഷം ബജറ്റ് അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പുതിയ ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തവണ നേരത്തെയാണ് ബജറ്റ് അവതരണം. റെയില്‍ ബജറ്റ് ഇല്ലെന്നതും പ്രത്യേകതയാണ്. പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയാകും അവതരിപ്പിക്കുക. ജനവരി 31നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: