തിരുവനന്തപുരം: തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ സഞ്ജയന് പുരസ്കാരം കവിയും നിരൂപകനുമായ പി. നാരായണക്കുറുപ്പിന് നാളെ സമര്‍പ്പിക്കും.
തിരുവനന്തപുരത്ത് ഭാഗ്യമാലാ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സുഗതകുമാരി പുരസ്കാരം സമ്മാനിക്കുമെന്ന് തപസ്യ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് ഉദ്ഘാടനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും. നെടുമുടി വേണു ആശംസകള്‍ നേരും.
സഞ്ജയന് പുരസ്കാരം നേടുന്ന പത്താമത്തെ സാഹിത്യകാരനാണ് സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ രചനകള്‍കൊണ്ട് ശ്രദ്ധേയനായ നാരായണക്കുറുപ്പ്.
പതിനഞ്ചോളം കവിതാ സമാഹാരങ്ങളുടെയും നാല് നിരൂപണഗ്രന്ഥങ്ങളുടെയും ഒരു ഭാഷാ പഠന ഗ്രന്ഥത്തിന്റെയും കര്‍ത്താവായ നാരായണക്കുറുപ്പ് ഉണ്ണായിവാര്യരെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് ഗ്രന്ഥവും രചിച്ചിട്ടുണ്ട്. സാഹിത്യരംഗത്ത് അദ്ദേഹം ഇപ്പോഴും സജീവ സാന്നിദ്ധ്യം പുലര്‍ത്തുന്നു. ആനുകാലികങ്ങളിലും പത്രപംക്തികളിലും സാമൂഹിക സാംസ്കാരിക വിഷയങ്ങള്‍ അധികരിച്ച് ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു വരുന്നു.
പത്രസമ്മേളനത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്, വൈസ് പ്രസിഡന്റ് ടി. പത്മനാഭന് നായര്‍, കെ.പി. രവീന്ദ്രന്, മേഖലാ പ്രസിഡന്റ് ഇ.വി. രാജപ്പന്‍നായര്‍, ജില്ലാ സെക്രട്ടറി ജി.എം. മഹേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: