ഇടുക്കി: ചിന്നക്കനാലില്‍ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതിന് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നയാള്‍ക്ക് വൈദ്യുതി നല്‍കാനുള്ള നീക്കം വൈദ്യുതി ബോര്‍ഡ് നിര്‍ത്തിവച്ചു. കാഞ്ഞിരത്തുങ്കല്‍ മോഹനന് വസ്തു കയ്യേറി സ്ഥാപിച്ച വീട്ടിലേക്കാണ് രണ്ട് കിലോമീറ്ററോളം വൈദ്യുതി ലൈന്‍ വലിച്ച് കണക്ഷന് നല്കാന് നടപടി തുടങ്ങിയത്. പതിനഞ്ച് ലക്ഷത്തോളം രൂപ ബോര്‍ഡിന് നഷ്ടം വരുന്ന നടപടി നിയമ വിരുദ്ധമാണെന്ന വാര്‍ത്ത ജന്മഭൂമി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
എച്ച്എല്‍എല്ലിന്റെ പാട്ട ഭൂമിയിലൂടെ അനുമതിയില്ലാതെയാണ് വൈദ്യുതി കണക്ഷന് നല്കാന് ശ്രമം നടന്നത്. വനംവകുപ്പില്‍ നിന്നാണ് ഭൂമി എച്ച്എന്‍എല്‍ പാട്ടത്തിന് വാങ്ങിയത്. അതിനാല്‍ തന്നെ വനംവകുപ്പിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ലൈന്‍ വലിക്കാന്‍ കെഎസ്ഇബിക്ക് കഴിയില്ല. സംഭവം വിവാദമായതോടെ നീക്കം പിന്‍വലിച്ചതായി ചിത്തിരപുരം വൈദ്യുതി ഭവനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയന് ജന്മഭൂമിയോട് പറഞ്ഞു. കയ്യേറ്റ ഭൂമിയില്‍, ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മോഹനന് വേണ്ടി വൈദ്യുതി മന്ത്രി തന്നെ ഇടപെട്ടിരുന്നു.
നിയമ ലംഘനം ചൂണ്ടിക്കാട്ടിയതോടെ വിവാദ നീക്കത്തില്‍ നിന്നും ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു. സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ മറപിടിച്ചാണ് കയ്യേറ്റക്കാരന് വൈദ്യുതി കണക്ഷന് നല്കാന് 15 ലക്ഷത്തോളം രൂപ ബോര്‍ഡിന് നഷ്ടം വരുത്തുന്ന ഇടപാട് നടത്താന്‍ ബോര്‍ഡിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. കയ്യേറ്റക്കാരന് വൈദ്യുതി കണക്ഷന് ലഭിച്ചാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് കോടതിയില്‍ വരുമ്പോള്‍ പ്രതിഭാഗത്തിന് ഗുണകരമാകുകയും ചെയ്യും. ഈ ഇടപാടില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: