മുംബൈ: ഏകദിന, ട്വന്റി20 നായകസ്ഥാനം ഒഴിയാനുള്ള അപ്രതീക്ഷിത തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച എം.എസ്. ധോണിക്ക് അഭിനന്ദന പ്രവാഹം. മുന്‍ ഇന്ത്യന്‍ താരം സച്ചിന് ടെന്‍ഡുല്‍ക്കറടക്കം ധോണിയെ പ്രശംസകള്‍ കൊണ്ട് മൂടി.
ഇന്ത്യയെ ട്വന്റി20, ഏകദിന ലോകകപ്പ് കിരീടങ്ങളിലേക്കു നയിച്ച ധോണിക്കു നന്ദി, സച്ചിന് ട്വിറ്ററില്‍ കുറിച്ചു. ആക്രമണോത്സുക താരത്തില്‍ നിന്ന് പക്വമതിയായ നായകനിലേക്കുള്ള മാറ്റം പ്രശംസനീയം. അദ്ദേഹത്തിന്റെ നായകത്വം ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള അവസരമാണിത്. കളത്തില്‍ ഇനിയും മികച്ച പ്രകടനം തുടരട്ടേയെന്നും സച്ചിന് ആശംസിച്ചു. ഭാര്യ സാക്ഷി സിങ്ങും ധോണിക്ക് അഭിനന്ദനവുമായെത്തി. താങ്കളെ ഓര്‍ത്ത് അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കീഴടക്കാന്‍ സാധിക്കാത്ത ഉയരങ്ങളില്ല, സാക്ഷി കുറിച്ചു. സുശാന്ത് സിങ് രാജ്പുത്ത്, അനുപം ഖേര്‍, വരുണ്‍ ധവാന്, ഹര്‍ഷ ഭോഗ്ലെ, ഇര്ഫാന് പത്താന്, മുഹമ്മദ് കൈഫ് എന്നിവരും ധോണിക്ക് അഭിനന്ദനങ്ങളുമായെത്തി.
ബുധനാഴ്ച വൈകിട്ട് അപ്രതീക്ഷിതമായാണ് നായക സ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനം ധോണി നടത്തിയത്. 2007ലെ ട്വന്റി20 ലോകകപ്പില്‍ യുവനിരയുമായെത്തി കിരീടം നേടിയ ധോണി, 2011 ഏകദിന ലോകകപ്പും സ്വന്തമാക്കി. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും കൈപ്പിടിയിലൊതുക്കിയ ധോണി മൂന്നു കിരീടങ്ങള്‍ നേടുന്ന ഒരേയൊരു നായകനുമായി. 60 ടെസ്റ്റില്‍ ടീമിനെ നയിച്ച് 27 ജയം സമ്മാനിച്ചു. 18 തോല്‍വി, 15 സമനില. 199 ഏകദിനത്തില്‍ 110 ജയയം, 74 തോല്‍വി, നാല് സമനില. 11 കളികളില്‍ ഫലമുണ്ടായില്ല. 72 ട്വന്റി20യില്‍ 41 ജയം, 28 തോല്‍വി, ഒരു സമനില, ഫലമില്ലാതെ രണ്ടു കളികള്‍.
90 ടെസ്റ്റില്‍ ആറു സെഞ്ചുറിയും 33 അര്‍ധശതകവുമുള്‍പ്പെടെ 4,876 റണ്‍സ് നേടി. ശരാശരി 38.09. ഉയര്‍ന്ന സ്കോര്‍ 224. 256 ക്യാച്ചിങ്ങും 38 സ്റ്റംപിങ്ങും അക്കൗണ്ടില്‍. 283 ഏകദിനങ്ങളില്‍ ഒമ്പത് സെഞ്ചുറിയും 61 അര്‍ധസെഞ്ചുറിയുമടക്കം 9,110 റണ്‍സ്. ശരാശരി 50.89. 267 ക്യാച്ചും, 92 സ്റ്റംപിങ്ങും. 73 ട്വന്റി20യില്‍ 1,112 റണ്‍സ്. ശരാശരി 35.87. 41, ക്യാച്ച്, 22 സ്റ്റംപിങ്. ഏകദിനത്തില്‍ ഒരു വിക്കറ്റും പേരിലുണ്ട്.
ടീം ഇന്ന്
മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് തെരഞ്ഞെടുക്കും. എം.എസ്. ധോണി നായക പദവി ഒഴിഞ്ഞതോടെ വിരാട് കോഹ്ലിയെ ഈ ടീമുകളുടെയും നായകനായി അവരോധിക്കും. ധോണിക്ക് ടീമിലിടം ലഭിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: