തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റില്‍ വിജയം. കൊല്ലം കോര്‍പ്പറേഷനിലെ തേവള്ളി വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഷൈലജ 400 വോട്ടുകള്‍ക്ക് വിജയിച്ചു. വാഹനാപകടത്തില്‍ മരിച്ച കൗണ്‍സിലര്‍ കോകില എസ്. കുമാറിന്റെ അമ്മയാണ് ഷൈലജ. പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര വാര്‍ഡില്‍ ബിജെപിയുടെ തങ്കപ്പന്‍പിള്ള 35 വോട്ടുകള്‍ക്ക് വിജയിച്ചു. എറണാകുളം കൂവപ്പടി പഞ്ചായത്തിലെ കൂവപ്പടി സൗത്ത് വാര്‍ഡില്‍ ബിജെപിയുടെ ഹരിദാസ് നാരാണന് 70 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
15 സീറ്റുകളില്‍ എല്‍ഡിഎഫ് ഒന്‍പത് സീറ്റുകള്‍ നേടിയപ്പോള്‍ യുഡിഎഫ് മൂന്ന് സീറ്റുകള്‍ നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകളും യുഡിഎഫിന് രണ്ട് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തിലെ തെക്കുംമുറി ഇടതു സ്വതന്ത്രനില്‍ നിന്നു കേരള കോണ്‍ഗ്രസ് (എം) പിടിച്ചെടുത്തു. പാലക്കാട് തെങ്കര ഗ്രാമപഞ്ചായത്തിലെ പാഞ്ചക്കോട് സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ പാലക്കാട് കോടോപ്പാട് ഗ്രാമപഞ്ചായത്തിലെ അമ്പാഴക്കോട് എല്‍ഡിഎഫില്‍ നിന്ന് മുസ്ലിം ലീഗ് നേടി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ കണ്ണൂര്‍ രാജഗിരിയും പാലക്കാട് മങ്കര ആര്‍എസും സിപിഎം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: