തിരുവനന്തപുരം: ഇടതുപക്ഷസംഘടനയിലെ ചില ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്കാന് കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍മാരുടെ നിയമനം അട്ടിമറിക്കപ്പെടുന്നു. ആവശ്യത്തിന് കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍(സിടിഒ)മാരില്ലാതെ വാണിജ്യനികുതി വകുപ്പ് നട്ടം തിരിയുമ്പോഴാണ് ഈ അട്ടിമറി. കേരളത്തിന്റെ നികുതി വരുമാനത്തില്‍ 75 ശതമാനവും ആകെ വരുമാനത്തിന്റെ 60 ശതമാനവും നല്കുന്ന സുപ്രധാനവകുപ്പിന്റെ പ്രവര്‍ത്തനം മൂന്നുവര്‍ഷമായി ആവശ്യത്തിന് കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍മാരില്ലാതെ മന്ദീഭവിച്ചിരിക്കുകയാണ്. ഇപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന ധനമന്ത്രി തോമസ് ഐസക്കാകട്ടെ ഇടതുതൊഴിലാളി സംഘടനകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിഷയത്തില്‍ ഇടപെടാതെ ഒളിച്ചുകളിക്കുന്നു.
2015-16 സാമ്പത്തികവര്‍ഷത്തില്‍ 34,712 കോടിരൂപയുടെ നികുതിവരുമാനമാണ് ലക്ഷ്യമിട്ടത; പിരിച്ചെടുത്തതാകട്ടെ 30,000 കോടിയും. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതാണ് നികുതി പിരിവിലെ ഇടിവിന് കാരണമെന്ന് വകുപ്പിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഉള്ള ഉദ്യോഗസ്ഥരുടെ കാര്യക്ഷമതക്കുറവും വകുപ്പിന്റെ പിടിപ്പുകേടും കൂടി ചേരുമ്പോള്‍ നികുതി പിരിവില്‍ വീഴ്ച വന്നില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. 2016 സപ്തംബര്‍ വരെ കൊമേഴ്സ്യല്‍ ടാക്സ് ഓഫീസര്‍മാരുടെ 83 ഒഴിവുകള്‍ ഉള്ളതായി പിഎസ്സിക്ക് വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കൊമേഴ്സ്യല്‍ ടാക്സ് കമ്മീഷണറേറ്റില്‍ നിന്നുള്ള വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സിടിഒ തസ്തികയിലെ ആകെയുള്ള എണ്ണത്തിന്റെ 20 ശതമാനവും ഒഴിഞ്ഞുകിടക്കുന്നെന്നാണ് വിവരാവകാശരേഖ നല്കുന്ന സൂചന. എന്നാല്‍ പിഎസ്സിയില് നിന്നു ലഭിക്കുന്ന വിവരം 2016 ഒക്ടോബര്‍ വരെ 68 ഒഴിവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്നാണ്.
സിടിഒ തസ്തികയിലേക്ക് 2007 ല്‍ നിലവില്‍ വന്ന് 2010 ല്‍ നിയമനം നിലച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് 67 നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. റാങ്ക് ലിസ്റ്റിലെ ബാക്കി ഉദ്യോഗാര്‍ഥികളുടെ കാത്തിരിപ്പ് ഏഴാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2010 ന് ശേഷം ആറുവര്‍ഷം കടന്നുപോയെങ്കിലും ഇതുവരെ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പിഎസ്സിക്ക് കഴിഞ്ഞിട്ടില്ല. 2013 ല്‍ എട്ട് ഒഴിവുകള്‍ക്കായി അപേക്ഷക്ഷണിച്ച് 2015 ഫെബ്രുവരി ഏഴിന് പിഎസ്സി പരീക്ഷ നടത്തി. 2016 ആഗസ്റ്റിലാണ് ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പരീക്ഷ കഴിഞ്ഞ് രണ്ടുവര്‍ഷം തികയാറായിട്ടും ഇതുവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ ഉദ്യോഗാര്‍ത്ഥികളുമായി അഭിമുഖം നടത്താനോ പിഎസ്സി യാതൊരു നടപടികളും കൈക്കൊണ്ടിട്ടില്ല.
പിഎസ്സിക്ക് പ്രത്യേക താത്പര്യമുള്ള സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഫുഡ് സേഫ്റ്റി ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്ക് പരീക്ഷകള്‍ നടത്തുകയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനനടപടികള്‍ ആരംഭിക്കുകയും ചെയ്തു. വാണിജ്യനികുതി വകുപ്പിലെ ഉദ്യോഗസ്ഥ ലോബിയുടെ താത്പര്യമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് ഒരുവിഭാഗം ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. നേരിട്ടുള്ള റിക്രൂട്ട്മെന്റ് നടപടികള്‍ അനന്തമായി വൈകിപ്പിച്ച് അട്ടിമറിക്കുന്നത് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കാനാണ്. ഇതിന് ധനമന്ത്രിയും ഇടതുസര്‍ക്കാരും കൂട്ടുനില്‍ക്കുന്നു.
2016-17 സാമ്പത്തികവര്‍ഷം 37,452 കോടിരൂപ നികുതിവരുമാനം ലക്ഷ്യമിടുന്ന വാണിജ്യനികുതി വകുപ്പിന് നോട്ട് പരിഷ്കരണത്തിനു ശേഷം നികുതിവരുമാനത്തില്‍ ഏകദേശം 8000 കോടിയുടെ കുറവുണ്ടാകുമെന്ന് കരുതുന്നു. ജിഎസ്ടി കൂടി നടപ്പാക്കുമ്പോള്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അതോടെ കേരളം നേരിടാന്‍ പോകുന്നത് രൂക്ഷമായ സാമ്പത്തികതകര്ച്ചയെയാണ്. ഇതെല്ലാം നടക്കുന്നത് മികച്ച ധനകാര്യ മാനേജ്മെന്റ് വിദഗ്ധനെന്ന് അവകാശപ്പെടുന്ന മന്ത്രി തോമസ് ഐസക്കിന്റെ കീഴിലാണെന്നുള്ളതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: