ധാക്ക: ധാക്ക ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ നൂറല്‍ ഇസ്ലാം മര്സാന് കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ധാക്കയിലെ മൊഹമ്മദ്പൂര് ബെരിബാദ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ മറ്റൊരു ഭീകരനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിടുണ്ട്.
ജൂലൈ ഒന്നിനാണ് ധാക്കയിലെ റെസ്റ്റോറന്റില്‍ ലോകത്തെ നടുക്കിയ ഭീകരാക്രണം നടന്നത്. പ്രാദേശിക സമയം രാത്രി 9.20 ഓടെ അഞ്ചോളം ബംഗ്ലാദേശി യുവാക്കള്‍ റെസ്റ്റോറന്റിലേക്ക് ഇരച്ചുകയറി വെടിവെപ്പ് നടത്തുകയായിരുന്നു.
ഒരു ഇന്ത്യക്കാരി ഉള്‍പ്പെടെ 22 വിദേശികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വിദേശികളെ ബന്ദികളാക്കിയ ശേഷം ഭീകരര്‍ വധിക്കുകയായിരുന്നു. പോലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ മൂന്ന് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അക്രമികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തെങ്കിലും ബംഗ്ലാദേശ് അധികൃതര്‍ അത് സ്ഥിരീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: