ന്യൂദൽഹി: മുൻ ജസ്റ്റിസ് മാർക്കണ്ഠേയ കട്ജുവിന് എതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രിം കോടതി അവസാനിപ്പിച്ചു. കട്ജുവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചതോടെയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്. ജസ്റ്റിസ്മാരായ രഞ്ജൻ ഗോഗോയ്, യുയു ലളിത് എന്നിവർ അടങ്ങിയ ബെഞ്ച് കേസ് അവസാനിപ്പിച്ചത്.
കോടതിയോട് പൂർണ്ണ ബഹുമാനം ആണെന്നും ജഡ്ജിമാർക്ക് എതിരായ വിമർശനങ്ങൾ ഉൾകൊള്ളുന്ന ബ്ലോഗുകളും ഫെയ്സ്ബുക്ക് പോസ്റ്റുകളും നീക്കിയതായും കട്ജു കോടതിയെ അറിയിച്ചിരുന്നു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ വിമർശനം ഉന്നയിച്ചതാണ് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടി വരാൻ കാരണമായത്. വിധി ചോദ്യം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടത് കോടതി ഹർജിയായി സ്വീകരിച്ച് കട്ജുവിനെ വിളിച്ചുവരുത്തി.
കേസ് പരിഗണിച്ച ദിവസം ബഞ്ചിലുണ്ടായിരുന്ന ജഡ്ജിമാരുമായി കട്ജു രൂക്ഷമായ വാക്കേറ്റത്തിലും ഏർപ്പെട്ടു. തുടർന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ് കോടതിയലക്ഷ്യമാണെന്ന് വിധിച്ച് സുപ്രീം കോടതി കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: