ന്യൂദല്‍ഹി: എയര്‍സെല്ലില്‍ നിന്ന് നേടിയെടുത്ത ടു ജി സ്പെക്ട്രം മാക്സിസ് എന്ന കമ്പനി എയര്‍ടെല്ലിനും റിലയന്‍സിനും വില്‍ക്കുന്നത് സുപ്രീംകോടതി തടഞ്ഞു.
എയര്‍സെല്‍ മാക്സിസ് തട്ടിപ്പ് കേസിലെ പ്രതികളോട് പ്രത്യേക കോടതി മുമ്പാകെ ഹാജരാകാനും സുപ്രീംകോടതി ഉത്തരവിട്ടു. ഫെബ്രുവരി മൂന്നിന് ആരംഭിക്കുന്ന വിചാരണയ്ക്ക് ഹാജരാകണം. എയര്‍സെല്‍ ഉടമ പ്രത്യേക കോടതിയില്‍ വിചാരണയ്ക്ക് ഹാജരായില്ലെങ്കില്‍ സ്പെക്ട്രം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കണ്ടുകെട്ടുകയോ അല്ലെങ്കില്‍ കൈമാറ്റം ചെയ്യുകയോ ചെയ്യുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്കി. എയര്‍സെല്‍ മാക്സിസിന്റെ 650 ലക്ഷം മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വരുമാനം എടുക്കുന്നതില്‍ നിന്ന് മാക്സിസിനെ കോടതി വിലക്കിയിട്ടുമുണ്ട്. കോടതി ഉത്തരവുകള്‍ മലേഷ്യന്‍ പത്രങ്ങളിലടക്കം പ്രസിദ്ധീകരിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
എയര്‍സെല്ലിന്റെ സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം ഫയലില്‍ സ്വീകരിച്ചെങ്കിലും സുപ്രീംകോടതിയില്‍ വിചാരണ നടക്കുന്നതിനാല്‍ ഡിവിഷന് ബെഞ്ച് ഇത് പരിഗണിച്ചിരുന്നില്ല. എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ക്കെതിരെ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം, കാര്‍ത്തി ചിദംബരം, അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ എന്നിവരാണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
2006ല്‍ മലേഷ്യന്‍ കമ്പനിയായ മാക്സിസ് ഗ്രൂപ്പിന് എയര്‍സെല്ലിന്റെ ഓഹരികള്‍ കേസിലെ മുഖ്യ പ്രതിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് കൈമാറിയതെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൈമാറ്റം നടന്ന് ആറുമാസത്തിനുള്ളില്‍ തന്നെ മലേഷ്യന്‍ കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ദയാനിധി മാരന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച് നല്കി. മുന്‍ ടെലികോം സെക്രട്ടറി ജെ. എസ്. ശര്‍മ്മയും കേസില്‍ സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്. എന്നാല്‍ ഇയാളുടെ വിചാരണ ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: