ഹരിദ്വാര്‍: ഗംഗാതീരത്തെ വ്യാസാശ്രമി സ്വര്‍ഗ്ഗീയ സുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്മൃതിയില്‍ പ്രഥമ പുണ്യതിഥി ആരാധനാ മഹോത്സവം നടന്നു. കാശി മഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ സാന്നിധ്യത്തില്‍ സുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്മൃതി വൃന്ദാവനത്തില്‍ പ്രത്യേക അഭിഷേകപൂജകളും ഗുരുസ്മരണ പ്രഭാഷണവും നടന്നു. ദേശവിദേശങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ ആരാധനയില്‍ പങ്കുകൊണ്ടു.
കാശിമഠം ഗുരുപരമ്പരയിലെ 20 ാം മഠാധിപതിയായിരുന്ന, നവതി പിന്നിട്ട സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ കഴിഞ്ഞ ജനുവരി 17 നാണ് ഹരിദ്വാറില്‍ സമാധിയായത്. വ്യാസാശ്രമത്തില്‍ സമാധിയിരുത്തി 13 ദിവസത്തെ ആരാധനോത്സവം നടത്തി, 28ന് നിയുക്ത ശിഷ്യന് സംയമീന്ദ്ര തീര്‍ത്ഥ മഠാധിപതി പീഠാരോഹണം ചെയ്തു. തുടര്‍ന്ന് സമാധി സ്ഥലത്ത് സുധീന്ദ്ര തീര്‍ത്ഥസ്വാമി സ്മൃതി ക്ഷേത്രമായ വൃന്ദാവന നിര്‍മ്മാണവും നടത്തി.
വൃന്ദാവന പ്രതിഷ്ഠയ്ക്കുള്ള മുഖ്യ പ്രാണ (ഹനുമാന്) വിഗ്രഹയാത്ര സെപ്തംബറില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് വിവിധ ദേശങ്ങളിലെ സമാജ ക്ഷേത്രങ്ങളില്‍ സ്വീകരണമേറ്റാണ് ഹരിദ്വാറില്‍ എത്തിയത്. ജനുവരി ഒന്നിന് പ്രതിഷ്ഠിച്ചു. ഡിസംബര്‍ 28 മുതല്‍ പ്രഥമ പുണ്യതിഥി ആരാധനയോടനുബന്ധിച്ച് പൂജാഹവനങ്ങളായിരുന്നു.
വെള്ളിയാഴ്ച വ്യാസാശ്രമത്തിലെ മുഖ്യപ്രതിഷ്ഠ വേദവ്യാസമൂര്ത്തിക്കും നാല് വേദശിഷ്യ പ്രതിഷ്ഠാ മൂര്‍ത്തിക്കും പ്രത്യേക അഭിഷേകം നടന്നു. കാശിമഠ ആരാധ്യദേവ വിഗ്രഹങ്ങളില്‍ സംയമീന്ദ്ര തീര്‍ത്ഥ സ്വാമി പഞ്ചാമൃതാഭിഷേകം, ഗംഗാജലാഭിഷേകം, പൗമാനാഭിഷേകം നടത്തി. ഗുരു വൃന്ദാവനത്തിലെ പ്രതിഷ്ഠാ ആരാധന വിഗ്രഹത്തില്‍ പാലഭിഷേകം, ഗംഗാജലം, കനകാഭിഷേകം, സഹസ്ര ധാര നിവേദ്യം, ആരതി, പട്ടുകാണിക്ക തുടങ്ങിയവ നടത്തി, അനുഗ്രഹ പ്രസാദം വിതരണം ചെയ്തു.
മഠത്തിലെയും വൃന്ദാവനത്തിലെയും നിത്യ പൂജയ്ക്ക് ശേഷം രാത്രി വ്യസാശ്രമസഭാഗൃഹത്തില് ഗുരുസ്വാമികളെ സ്മൃതികളിലുണര്ത്തി ഗുണ ഗാനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: