വസൂരിക്കലയുള്ള മുഖവും പരുക്കന്‍ ശബ്ദവുമായെത്തി ഗ്ലാമറിന്റെ ലോകമായ ബോളിവുഡില്‍ പ്രതിഭയുടെ കരുത്തറിയിച്ച നടനാണ് ഓംപുരി. ചോക്ളേറ്റ് മുഖമുള്ള നായികാനായകന്മാര് അരങ്ങുവാഴുന്ന കാലത്ത് ഹിന്ദി സിനിമയില്‍ കഴിവിനും സ്ഥാനമുണ്ടെന്ന് ഓംപുരി തെളിയിച്ചു. മറാത്തി നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ അദ്ദേഹം ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമായി. ഉറച്ച ശബ്ദവും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളും നടനുചേര്‍ന്ന ശരീര ഭാഷയുമെല്ലാം ഓംപുരിയെ ഇന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട നടനാക്കി.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നുമൊക്കെയുള്ള പരീശീലനം അദ്ദേഹത്തിലെ നടനെ കൂടുതല്‍ തിളക്കമുള്ളതാക്കി. നസറുദ്ദീന്‍ ഷായോടൊപ്പമായിരുന്നു സ്കൂള്‍ ഓഫ് ഡ്രാമയിലെ പഠനം. 1970 കളില്‍ ഓംപുരി മറാത്തി നാടകങ്ങളില്‍ സജീവമായിരുന്നു. ഘാഷിറാം കോട്വാല്‍ എന്ന മറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിലൂടെ 1976ലാണ് ആദ്യമായി വെള്ളിത്തിരയില്‍ ഓംപുരിയുടെ മുഖമെത്തുന്നത്. അതിലെ നായകകഥാപാത്രമായ ഘാഷിറാമിനെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
ശ്യാം ബെനഗള്‍, സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാള്‍ സെന്‍ തുടങ്ങിയ പ്രതിഭകള്‍ ഇന്ത്യന്‍ സിനിമയെ കലാമൂല്യത്തിന്റെ വഴിയിലൂടെ നയിക്കുന്ന കാലമായിരുന്നു അത്. അവര്‍ക്കൊപ്പം ഓംപുരിയുടെ പേരും ചേര്‍ക്കപ്പെട്ടു. നസ്റുദീന്‍ ഷാ, ഓംപുരി, ഷബാന ആസ്മി, സ്മിത പാട്ടീല്‍ എന്നീ നാല് പ്രതിഭകള്‍ എഴുപതുകളില്‍ ഹിന്ദി സമാന്തര സിനിമയുടെ ശക്തമായ നടന സാന്നിധ്യമായി.
ഭവാനി ഭവായ്, സദ്ഗതി, അര്‍ദ്ധസത്യ, മിര്‍ച്ച് മസാല, ധാരവി തുടങ്ങി ഓംപുരി അഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചു. 1981ല്‍ ശ്യാംബെനഗലിന്റെ ‘ആരോഹനി’ല്‍ ബംഗാളിലെ ദരിദ്ര കര്‍ഷകന്റെ ജീവിതത്തെ അവതരിപ്പിച്ച ഓംപുരിയെ മികച്ച നടനുള്ള ദേശീയ പുരസ്കരത്തിനര്ഹനാക്കി. ഒരു വര്‍ഷത്തിനു ശേഷം ‘അര്‍ദ്ധസത്യ’യിലൂടെ ഒരിക്കല്‍ കൂടി ഓം പുരി ഈ പുരസ്കാരം സ്വന്തമാക്കി. ‘അര്‍ദ്ധസത്യ’യിലെ പൊലീസ് കഥാപാത്രം ഇന്‍സ്പെക്ടര്‍ അനന്ത് വേലങ്കാര്‍, ഓംപുരിയുടെ അഭിനയ ജീവത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ഭരണവര്‍ഗവും മാഫിയയും തമ്മിലുള്ള കൂട്ടുകെട്ടിന് ഇടയില്‍ സത്യസന്ധനായ പോലീസ് ഓഫീസര്‍ അനുഭവിക്കുന്ന സംഘര്‍ഷം ഓം പുരിയില്‍ മികച്ച രീതിയില്‍ പ്രതിഫലിച്ചു. ചെറിയ വേഷങ്ങളില്‍ പോലും ഓം പുരി ശ്രദ്ധേയപ്രകടനം നടത്തി. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹമെത്തിയത്. വര്‍ഗീയ ലഹള അവസാനിപ്പിക്കാനായി നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുകയാണ് ഗാന്ധിജി. അദ്ദേഹം നിരാഹാരം അവസാനിപ്പിക്കുന്നതിനായി ആയുധം താഴെ വയ്ക്കുന്ന ഒരു കലാപകാരിയുടെ വേഷമായിരുന്നു ഓംപുരിക്ക്. 2004ല്‍ പുറത്തിറങ്ങിയ ഫറാന്‍ അക്തറിന്റെ പ്രശസ്ത സിനിമ ‘ലക്ഷ്യ’യില്‍ സൈന്യത്തിലെ പാചകക്കാരനായിരുന്നു ഓം പുരി. രാകേഷ് ഓം പ്രകാശ് മെഹ്റയുടെ ‘രംഗ് ദെ ബസന്ദി’ യില്‍ കുനാല്‍ കപൂര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷം 2006ല്‍ ഓംപുരിയുടെ ശ്രദ്ധേയ കഥാപാത്രമായി.
തൊണ്ണൂറുകളില്‍ ബ്രീട്ടീഷ് സിനിമകളിലും ഹോളിവുഡിലും സാന്നിധ്യമറിയിച്ചു. വിദേശഭാഷാ സിനിമകളിലെല്ലാം അദ്ദേഹത്തിന്റെ വേഷം മൂന്നാം ലോക രാജ്യത്തെ ക്ഷോഭിക്കുകയും പ്രക്ഷോഭത്തിനു സന്നദ്ധമാകുകയും ഇടയ്ക്കു നിരാശരാകുകയും ചെയ്യുന്ന ജീവിതങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. മൈ സണ്‍ ദ ഫെന്റാസ്റ്റിക്, ഈസ്റ്റ് ഈസ് ഈസ്റ്റ്, ദ പരോള്‍ ഓഫീസര്‍, ദ സിറ്റി ഓഫ് ജോയ്, ദ ഗോസ്റ്റ് ആന്റ് ദി ഡാര്‍ക്ക്നസ് എന്നീ ഹോളിവുഡ് സിനിമകളില്‍ മികച്ച വേഷങ്ങളാണ് അദ്ദേഹം ചെയ്തത്.
ഹോളിവുഡിലും ബോളീവുഡിലും സജീവമായി നില്‍ക്കുമ്പോഴും ഭാഷാ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. മറാത്തി, പഞ്ചാബി, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട, പാക്കിസ്ഥാനി തുടങ്ങി നിരവധി ഭാഷകളിലായി അദ്ദേഹം നിറഞ്ഞു നിന്നു. വേറിട്ട അഭിനയം കൊണ്ടു മാത്രമല്ല ഗാംഭീര്യമുള്ള ശബ്ദം കൊണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ഓംപുരി. ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്കിന്റെ ഹിന്ദി പതിപ്പിലാണ് ഓംപുരിയുടെ ശബ്ദം അവസാനമായി പ്രേക്ഷകര്‍ കേട്ടത്. ഹോളിവുഡ് സംവിധായകന് ജോണ്‍ ഫ്രവ്യു ഒരുക്കിയ ചിത്രത്തില്‍ ബഗീരയുടെ കഥാപാത്രത്തിന് വേണ്ടിയാണ് ഓംപുരി ശബ്ദം നല്‍കിയത്. സിനിമയുടെ ഹോളിവുഡ് പതിപ്പില്‍ ഇതേ കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ബെന്‍ കിങ്സ്ലിയായിരുന്നു.
ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ്ണ കാലം എന്ന് എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ള എഴുപതുകളിലും എണ്‍പതുകളിലും ഓംപുരി ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു. എന്നും സിനിമാ ലോകമോര്‍ക്കുന്ന പ്രശസ്ത സിനിമകളിലെല്ലാം ഓംപുരിയുണ്ടായിരുന്നു. പ്രതിഭാശാലികളായ സംവിധായകര്‍ക്കാര്‍ക്കും അദ്ദേഹത്തെ ഒഴിവാക്കി ഒരിക്കലും നല്ല സിനിമ ഒരുക്കാനായില്ല. അതിഭാവുകത്വം ഒഴിവാക്കി കഥാപാത്രമായി ജീവിക്കുക എന്നതായിരുന്നു ഓംപുരിയുടെ അഭിനയത്തിന്റെ പ്രത്യേകത. 1988ല്‍ ലെനിന് രാജേന്ദ്രന്റെ പുരാവൃത്തത്തിലൂടെയാണ് അദ്ദേഹം മലയാളത്തിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തുവന്ന കണ്ണന് താമരക്കുളത്തിന്റെ ആടുപുലിയാട്ടം എന്ന സിനിമയിലെ യോഗേന്ദ്രമുനിയെന്ന സന്യാസിയുടെ വേഷത്തില്‍ അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
ഒരിക്കലും കലാകാരനായി മാത്രം ഒതുങ്ങാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സാമൂഹ്യ പ്രശ്നങ്ങളില്‍ നിലപാട് തുറന്നു പറഞ്ഞ് കലാകാരന്റെ പ്രതിബദ്ധത തെളിയിച്ചു. അത് രാഷ്ട്രീയത്തിന്റെ നിറം നോക്കിയായിരുന്നില്ല. രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ ജനങ്ങള്‍ അനുവദിക്കില്ലെന്ന് തുറന്നു പറഞ്ഞ അദ്ദേഹം നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ബീഫ് വിവാദത്തില്‍ ബിജെപിക്കെതിരായ നിലപാടും സ്വീകരിച്ചു.
ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന് നല്‍കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ വിധി അതിനനുവദിച്ചില്ല.
ഓംപുരി അഭിനയത്തിലെ വഴിവിളക്ക്: ശ്യാമപ്രസാദ്
താന്‍ വളരെയധികം ആരാധനയോടെ നോക്കിക്കണ്ട നടനായിരുന്നു ഓംപുരിയെന്ന് സംവിധായകന് ശ്യാമപ്രസാദ്. 70 80 കളിലെ സിനിമാ അഭിനയത്തിലെ വഴിവിളക്കായിരുന്നു അദ്ദേഹം. നാടകവേദിയിലെ പരിശീലനം നേടി സിനിമാരംഗത്തെത്തിയ നടന്മാരായിരുന്നു ഓംപുരിയും നസറുദ്ദീന്‍ ഷായും. ആ പരിശീലനപാത സ്വന്തം അഭിനയമേഖലയില്‍ തെളിയിച്ചുകാണിച്ച മഹാനടനാണ് ഓംപുരി. പിന്നീട് സിനിമയിലേക്കു വന്ന പലരും അഭിനയം പഠിച്ചതുപോലും ഇദ്ദേഹത്തില്‍നിന്നാണ്. അദ്ദേഹത്തിന്റെ അകാലനിര്യാണം തീരാനഷ്ടം തന്നെയാണെന്നും ശ്യാമപ്രസാദ് പറഞ്ഞു.
സൗഹൃദം സൂക്ഷിക്കുന്ന വലിയ മനസിനുടമ: ലെനിന് രാജേന്ദ്രന്
1988 ല്‍ പുരാവൃത്തം എന്ന തന്റെ സിനിമയില്‍ അഭിനയിച്ചതുമുതല്‍ തുടങ്ങിയ സൗഹൃദം ഓംപുരി മരണംവരെ തുടര്‍ന്നതായി സംവിധായകന് ലെനിന് രാജേന്ദ്രന്.
അന്നു മുതല്‍ കേരളത്തില്‍ എവിടെ എത്തിയാലും തന്നെ കാണാതെ പോകില്ലായിരുന്നു. അതുപോലെ താന്‍ മുംബൈയില്‍ എത്തിയാല്‍ ആദ്യം വിളിക്കുന്നത് അദ്ദേഹത്തെയായിരുന്നു. അവിടെ അദ്ദേഹവുമായുള്ള ഒത്തുകൂടല്‍ പതിവായിരുന്നു. 1988 ല്‍ തുടങ്ങിയ സൗഹൃദം ഇപ്പോഴും സൂക്ഷിക്കാനായത് അദ്ദേഹത്തിന്റെ വലിയ മനസിനു തെളിവാണ്.
വിവിധഭാവങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന്റെ മുഖത്തെ വസൂരിക്കല തടസമായില്ല. ഭയപ്പെടുത്തുന്ന അഭിനയമായിരുന്നില്ല അദ്ദേഹത്തിന്റേത്. അഭിനയത്തില്‍ സ്നേഹത്തിന്റെ മൂര്‍ത്തീഭാവത്തെ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞ നടനായിരുന്നു ഓംപുരിയെന്നും ലെനിന് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: