മുഹമ്മ: ഓരുമുട്ട് സ്ഥാപിച്ചില്ല; ഉപ്പുവെള്ളം കയറി കരപ്പാടങ്ങളിലെ കൃഷിയ്ക്ക് ഭീഷണിയാകുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്ക് ഭാഗത്തെ മുഹമ്മ, തണ്ണീര്‍മുക്കം, മണ്ണഞ്ചേരി പഞ്ചായത്തുകളിലെ കരപ്പാടങ്ങളിലെ നെല്‍കൃഷിയാണ് ഉപ്പുവെള്ള ഭീഷണി നേരിടുന്നത്.
തണ്ണീര്‍മുക്കത്ത് പോതിമംഗലം, കാക്കത്തുരുത്ത് പാടം ഉള്‍പ്പെടെ 400 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലും മുഹമ്മ പഞ്ചായത്തിലെ പെരുന്തുരുത്ത്കരി പാടശേഖരം,മണ്ണഞ്ചേരി പെരുന്തുരുത്ത് കരി, മാടത്തുങ്കര പാടശേഖരം എന്നിവിടങ്ങളിലും ചെറിയ കരപ്പാടങ്ങളിലെ നെല്‍കൃഷിയും കൊണ്ടല്‍ കൃഷിയുമാണ് ഉപ്പുവെള്ളം കയറി നശിക്കുന്നത്. കന്നിമുണ്ടകന് കൊയ്ത്ത് കഴിഞ്ഞ് പാടശേഖരങ്ങള്‍ മകരകൊയ്ത്തിനായി ഞാറുകള്‍ പൊങ്ങി നില്ക്കുന്നപരിവത്തിലാണ് ഇപ്പോള്‍.
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ കട്ടച്ചിറ പാലത്തിന് ഷട്ടറുകള്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യം നേരത്തെ ഉള്ളതാണ്. നെല്ലാത്തോട് പാലം ഉള്‍പ്പെടെ ഏതാണ്ട് മുപ്പതോളം സ്ഥലങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കാന്‍ ടെന്ററുകള്‍ വിളിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം കരാറുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. മുഹമ്മ-മണ്ണഞ്ചേരി പഞ്ചായത്തുകളിലും ഇതേ സ്ഥിതിയാണുള്ളത്.കുട്ടനാട് ഉള്‍പ്പടെയുള്ള പാടശേഖരങ്ങളില്‍ ഓരുവെള്ളം കയറി കൃഷി നശിക്കാതിരിക്കാന്‍ ഡിസംബര്‍ 15 ഓടെ ഷട്ടറുകള്‍ അടച്ചിരുന്നു.ഷട്ടറുകള്‍ അടയ്ക്കുമ്പോള്‍ താഴെവരെ മുട്ടുന്നത് ഉറപ്പാക്കാന്‍ നേവിയിലെ വിദഗ്ധര്‍ പരിശോദിക്കണമെന്ന വ്യവസ്ഥയുള്ളതാണ്.
എന്നാല്‍ അത് പാലിച്ചിട്ടില്ല. ഓരുവെള്ളത്തിന്റെ സാന്ദ്രത ഉള്ളതിനാല്‍ ചെമ്മീന്‍ പെരുകും. വള്ളത്തിലേയ്ക്ക് ചെമ്മീന്‍ ചാടിച്ച് പിടിക്കുന്നതിനുവേണ്ടി വിളക്ക് ഉപയോഗിച്ച് രാത്രികാലങ്ങളില്‍ ഷട്ടറിനടിയില്‍ കല്ല് വെച്ച് പിടിക്കുന്ന ഏര്‍പ്പാടുണ്ട്.
ഷട്ടറിനടിയില്‍ കല്ല് വെക്കുന്നതിനിടയില്‍ രണ്ടു മത്സ്യ തൊഴിലാളികള്‍ നേരത്തെ മരിച്ചിരുന്നു. ഇവിടെ പോലീസ് ഔട്ട്പോസ്റ്റ് ഉണ്ടെങ്കിലും കാര്യമായ പരിശോധന നടക്കാറില്ല. അടിയന്തിരമായി ഓരു മുട്ടുകള്‍ ഇടുകയും ഷട്ടറുകള്‍ പൂര്‍ണ്ണ മായി അടയ്ക്കുവാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: