കണ്ണൂര്‍: ഹരിതകേരളം മിഷന്റെ ഭാഗമായുള്ള ജലസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം, ജൈവ കൃഷി തുടങ്ങിയ കാര്യങ്ങളില്‍ ശാസ്ത്രീയ വിവരങ്ങള്‍ നല്‍കാനും പദ്ധതികള്‍ ഏറ്റെടുത്തു നടത്താനുമായി പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ പ്രത്യേക കണ്‍സല്‍ട്ടന്‍സികള്‍ക്ക് രൂപം നല്‍കണമെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഹരിതകേരളം മിഷന് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍സല്‍ട്ടന്‍സിക്കായി പഞ്ചായത്തിന്റെ സഹായത്തോടെ ഓഫീസുകള്‍ സ്ഥാപിക്കണം. മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാവുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഇവിടങ്ങളില്‍ ലഭ്യമാക്കും. ഇതില്‍ താല്പര്യമുള്ള യുവതീ യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ വിദഗ്ധ പരിശീലനം നല്‍കും.
ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതോടൊപ്പം മഴവെള്ള സംഭരണം, ജൈവ കൃഷി, പൈപ്പ് കംപോസ്റ്റ് തുടങ്ങിയ പദ്ധതികളില്‍ താല്പര്യമുള്ള വീടുകളിലും സ്ഥാപനങ്ങളിലും അവ നടപ്പിലാക്കുകയും പരിപാലിക്കുകയും ചെയ്യാന്‍ കഴിവുള്ളവരായിരിക്കും കണ്സല്ട്ടന്സികള്. ഇങ്ങനെ പദ്ധതികള്‍ നടപ്പാക്കുന്നതിനും പരിപാലിക്കുന്നതിനും ഗുണഭോക്താവില്‍ നിന്ന് ന്യായമായ ഫീസ് ഈടാക്കുകകയും ചെയ്യും. തുടക്കത്തില്‍ ഏതാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പില്‍ വരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ രണ്ടോടെ ജില്ലയെ പ്ലാസ്റ്റിക് കാരി ബാഗ്, ഡിസ്പോസബ്ള്‍ സാധനങ്ങള്‍ എന്നിവ നിരോധിക്കുന്നതിനുള്ള പ്ലാസ്റ്റിക് വിമുക്ത കണ്ണൂര്‍ നല്ല മണ്ണ് നല്ല നാട് പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. കോളയാട്, പിണറായി, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, ഉളിക്കല്‍, കരിവെള്ളൂര്‍, പാട്യം, കതിരൂര്‍, എരമം കുറ്റൂര്‍, മലപ്പട്ടം, ചപ്പാരപ്പടവ്, കുറ്റിയൂട്ടൂര്‍, കൊളച്ചേരി പഞ്ചായത്തുകളും കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയും അടുത്തമാസത്തോടെ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കുമെന്ന് യോഗത്തെ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായുള്ള മാലിന്യമില്ലാത്ത മംഗല്യം പരിപാടിക്ക് ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചുവരുന്നതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപന പരിധിയിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെപരിപാലനം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏല്‍പ്പിക്കണം. ഇവയെ മാലിന്യ മുക്തമാക്കുകയും സൗന്ദര്യവല്ക്കരിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തം ഈ സ്ഥാപനങ്ങള്‍ക്കായിരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ മരം, ചെടികള്‍ എന്നിവ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതിനുള്ള ചുമതല പ്രദേശത്തെ യൂത്ത് ക്ലബ്ബുകള്‍ക്ക് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഉത്തരവാദിത്തമേല്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ക്ലബ്ബുകളുമായും തദ്ദേശ സ്ഥാപനം ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവയ്ക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ തദ്ദേശ സ്ഥാപനവും പ്രത്യേക ഫെയ്സ്ബുക്ക് പേജ് ആരംഭിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. സ്കൂളുകളില്‍ ശേഖരിച്ച 2000ത്തിലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ക്കരണ കേന്ദ്രത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഇവയുടെ ശേഖരണം തുടരണമെന്നും അവ ആക്രിക്കച്ചവടക്കാര്‍ക്ക് എത്തിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലക്ടറേറ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: