കണ്ണൂര്‍: കണ്ണൂരിന്റെ കൈത്തറി ടൗവ്വലും പുസ്തകവും നല്കി കലോത്സവത്തിനായി കണ്ണൂരിലെത്തുന്ന വിശിഷ്ടാതിഥികളെയും പ്ലാസ്റ്റിക്മുക്ത സമൂഹത്തിനായി സന്ദേശം നല്കി തുണിസഞ്ചി വിതരണം ചെയ്ത് വിദ്യാര്‍ത്ഥികളെയും സ്വീകരിക്കും. 57 മത് സംസ്ഥാന കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന സബ്കമ്മറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. കലോത്സവത്തിന് മുന്നോടിയായി റിവ്യുകമ്മറ്റി മീറ്റിംഗ് 9 ന് വിദ്യാഭ്യസമന്ത്രി സി.രവീന്ദ്രനാഥിന്റെ സാന്നിധ്യത്തില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു. കലോത്സവ പ്രചരണ പരിപാടികള്‍ എത്രയും വേഗത്തില്‍ തുടങ്ങാനും ഘോഷയാത്രയില്‍ എന്തൊക്കെ പ്ലോട്ട് വേണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനും മന്ത്രി നിര്‍ദേശം നല്കി.
കലോത്സവത്തിന്റെ ഭാഗമായി 57 അധ്യാപകരുള്‍പ്പെട്ട സംഘം സ്വാഗതഗാനം അവതരിപ്പിക്കുന്നതിനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഒപ്പം വിവിധ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രീകരണവും സ്ക്രീനില്‍ അവതരിപ്പിക്കും. പൂക്കള്‍ നല്‍കുന്നതിന് പകരം കാഞ്ഞിരോട് വീവേഴ്സിന്റെ കൈത്തറി ടൗവ്വലും പുസ്തകവും നല്‍കിയാണ് വിശിഷ്ടാതിഥികളെ വരവേല്‍ക്കുക. പങ്കെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും രജിസ്ട്രേഷന് സമയത്ത് ഹരിതകലോത്സവത്തിന്റെ സന്ദേശം ആലേഖനം ചെയ്ത തുണിസഞ്ചിയും വിതരണം ചെയ്യും. തലശ്ശേരിയില്‍ കേക്ക് നിര്‍മിച്ചതിന്റെ 133-ാമത് വാര്‍ഷികത്തിന്റെ സ്മരണ പുതുക്കി 20 അടി നീളമുള്ള കേക്ക് ബേക്കേഴ്സ് അസോസിയേഷന് വാഗ്ദാനം ചെയ്തതായും ഇത് വേദിയില്‍ വിതരണം ചെയ്യുമെന്നും റിസപ്ഷന് കമ്മിറ്റി അറിയിച്ചു. 16 മുതല്‍ വിവിധ ജില്ലാടീമുകളെ സ്വീകരിക്കും. 40 പ്ലോട്ടുകളാണ് ഘോഷയാത്രയില്‍ ഉണ്ടാവുക. ഒപ്പം നാടന്‍കലകളും കലാവൃക്ഷവും ഒരുക്കും.
കലോത്സവ നഗരിയില്‍ 700 പോലീസുകാരെയും 150 സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളെയും നിയോഗിക്കും. റെഡ്ക്രോസ് വഴി തെരഞ്ഞെടുക്കുന്ന 450 വളണ്ടിയര്‍മാര്‍ക്കും പരിശീലനം നല്‍കുമെന്ന് ലോ ആന്റ് ഓര്‍ഡര്‍ കമ്മറ്റി അറിയിച്ചു. കണ്ണൂരിന്റെ തനത് നാടന്‍കലാ പ്രദര്‍ശനം, തെയ്യം കോല പ്രദര്‍ശനം, ഹരിതകേരള മിഷന്റെ ഭാഗമായുള്ള ചിത്രപ്രദര്‍ശനം, പരിയാരം മെഡിക്കല്‍ കോളേജ് നടത്തുന്ന മെഡിക്കല്‍ പ്രദര്‍ശനം, പത്രസ്ഥാപനങ്ങള്‍ ഒരുക്കുന്ന കലോത്സവ ചരിത്രപ്രദര്‍ശനം എന്നിവയാണ് എക്സിബിഷന് കമ്മിറ്റി സ്റ്റാളുകളില്‍ ഒരുക്കുക.
ഗതാഗത തടസ്സമില്ലാതെ നഗരത്തില്‍ 20 ഇടങ്ങളില്‍ പാര്‍ക്കിംഗിന് സൗകര്യം ഒരുക്കിയതായി ട്രാന്‍സ്പോര്‍ട്ട് സബ്കമ്മറ്റി യോഗത്തില്‍ അറിയിച്ചു. കലോത്സവം കാണാനെത്തുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജില്‍ നിന്ന് ഒരു രൂപ കുറച്ച് ഈടാക്കി കലോത്സവത്തിന്റെ ഭാഗമാകാന്‍ നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് നിര്‍ദേശം നല്‍കിയതായും കമ്മറ്റി അറിയിച്ചു. ഫെസ്റ്റ് ഓട്ടോ ബെസ്റ്റ് ഓട്ടോ എന്ന പേരില്‍ സ്റ്റിക്കര്‍ പതിച്ചാണ് ഈ ഓട്ടോകള്‍ സര്‍വീസ് നടത്തുക.
പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 110 തൊഴിലാളികളാണ് പാചകപ്പുരയിലുണ്ടാവുക. കലോത്സവത്തില്‍ കുട്ടികളില്‍ നിന്ന് പങ്കാളിത്തം ഉറപ്പാക്കാന്‍ ഉത്പന്ന സമാഹരണത്തിനായി കലവറവണ്ടി ജില്ലയില്‍ പര്യടനം നടത്തും. ഭക്ഷണവിതരണത്തിനായി വാഴയിലകളും കുട്ടികള്‍ വഴി ശേഖരിക്കും. മത്സരാര്‍ത്ഥികള്‍ക്ക് സമയബന്ധിതമായി ഭക്ഷണം ലഭ്യമാകാറില്ലെന്ന പരാതി പരിഹരിക്കാനായി ഭക്ഷണശാലയില്‍ കുട്ടികള്‍ക്കായി പ്രത്യേക സ്ഥലം ക്രമീകരിക്കും. മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ 6000 ആളുകള്‍ക്കായാണ് ദിവസവും ഭക്ഷണം ഒരുക്കുക.
കോഴിക്കോട് ട്രഷറില്‍ നിന്ന് എത്തിക്കുന്ന സ്വര്‍ണക്കപ്പ് മാഹിയില്‍ നിന്ന് ഏറ്റുവാങ്ങി ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കുമെന്ന് ട്രോഫി കമ്മിറ്റി അറിയിച്ചു. സെയ്ദാര്‍പള്ളി, തലശ്ശേരി, കൊടുവള്ളി, മുഴപ്പിലങ്ങാട്, എടക്കാട്, ചൊവ്വ, മുന്‍സിപ്പല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്കിയ ശേഷമായിരിക്കും ട്രോഫി എത്തിക്കുക. കലോത്സവം പകര്‍ത്താനായി 1200 മാധ്യമപ്രവര്‍ത്തകര്‍ കലോത്സവ നഗരിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സബ് കമ്മറ്റി ചെയര്മാന്മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, എംഎല്‍എമാരായ സി.കൃഷ്ണന്, ജയിംസ് മാത്യു, ഡപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി, ഡിഡിഇ ബാബുരാജ്, എഡിപിഐ ജസ്സി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: