കണ്ണൂര്‍: ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ട്രൈഡി എന്ന പേരില്‍ പ്രത്യേക കാംപയിനുമായി ജില്ലാ ഭരണകൂടം. കാംപയിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. ഒരു വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നീ മൂന്ന് ഐഡികളും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് അര്ഹനാക്കുകയെന്നതാണ് കാംപയിന്റെ പ്രധാന ലക്ഷ്യം.
ഇതിലൂടെ ഇ-ഗവേണന്‍സിന്റെ ഭാഗമായുള്ള കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞു. വരുംദിനങ്ങളില്‍ കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാവുന്നതോടെ ഇതിന്റെ ആവശ്യകത ഏറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഐ.ഡികള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ മൊബൈല്‍ വഴിയുള്ള ബാങ്കിംഗ്, ഡിജിറ്റല്‍ ലോക്കര്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാവും. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്ത സമയങ്ങളില്‍ അതിന്റെ അംഗീകൃത പകര്‍പ്പ് ഓണ്‍ലൈനായി ലഭ്യമാക്കാന്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തില്ലാത്തവര്ക്ക് അത് എടുക്കുവാനും ആധാറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പുതുതായി ബാങ്ക് അക്കൗണ്ട് തുടങ്ങാനും ട്രൈഡിയില് സൗകര്യമുണ്ടായിരിക്കും. ഈ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സംസ്ഥാനത്താദ്യമായി വിരലടയാളം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ ഉപകരണം ചടങ്ങില്‍ വച്ച് ഉദ്ഘാടനം ചെയ്യും. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ മാത്രമാണ് ഇത്തരമൊരു സംവിധാനം നിലവിലുള്ളത്.
ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി, ബാങ്കുകള്‍, അക്ഷയ കണ്ണൂര്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാംപയിന് നടപ്പാക്കുന്നത്. എന്‍.എസ്.എസ്, അസാപ്പ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെയായിരിക്കും കാംപയിന് സംഘടിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: