കണ്ണൂര്‍: സെസ്, വിനോദ നികുതി എന്നിവയില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ സിനിമാ തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി എ.വി.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ റെയ്ഡ് വൈകിട്ട് വരെ നീണ്ടു.
കണ്ണൂര്‍ സരിത തിയേറ്റര്‍ കോംപഌക്സ്, തലശേരി ലിബര്‍ട്ടി തിയേറ്റര്‍ കോംപഌക്സ്, ഇരിട്ടി കല്‍പ്പക, തളിപ്പറമ്പ് കഌസിക് എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. വിജിലന്‍സ് ഡയറക്ടറാണ് തീയേറ്ററുകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വിജിലന്‍സ് അറിയിച്ചു.
ഒരു ടിക്കറ്റ് വില്ക്കുമ്പോള് സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെ എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാറിലേക്ക് അടക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ ഇതില്‍ കൃത്രിമം കാട്ടുകയോ വീഴ്ച വരുത്തുകയും ചെയ്യുന്നുവെന്ന് വ്യാപകമായി പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് റെയ്ഡ്.
സംസ്ഥാനത്ത് സിനിമാ സമരത്തിന് നേതൃത്വം നല്കുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ലിബര്‍ട്ടി തിയേറ്റര്‍ കോംപഌക്സ്, ലിബര്‍ട്ടി പാരഡൈസ് തിയേറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിന് 100 രൂപ ഈടാക്കുന്നതായും ചിലര്‍ പരാതി നല്‍കിയിരുന്നു.
അതേസമയം തിയേറ്ററുകളില്‍ പരിശോധന നടത്തി ഭയപ്പെടുത്തേണ്ടെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തിയേറ്ററുകളില്‍ എന്തെങ്കിലും അപാകതകള്‍ കണ്ടെത്തിയാല്‍ സംഘടനയിലെ സ്ഥാനം രാജിവെക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിഐമാരായ എം.കൃഷ്ണന്, ടി.മധുസൂദനന് നായര്‍, എ.വി.ബാബു, എസ്.ഐമാരായ ജയപ്രകാശ്, വിനയന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: