കണ്ണൂര്‍: ചൊവ്വ മഹാശിവക്ഷേത്രത്തില്‍ ഡിസംബര്‍ 21മുതല്‍ ആരംഭിച്ച കോടിയര്‍ച്ചനക്ക് വന്‍ ഭക്തജനത്തിരക്ക്. വടക്കേ മലബാറിലെ അതിശ്രേഷ്ഠവും പുണ്യപുരാതനവും കണ്വ മഹര്‍ഷി പ്രാണപ്രതിഷ്ഠ നടത്തിയതുമായ ചൊവ്വ ക്ഷേത്രത്തില്‍ നടന്നുവരുന്ന കോടിയര്‍ച്ചനയില്‍ പങ്കെടുക്കാന്‍ ജില്ലക്കകത്തുനിന്നും പുറത്തുനിന്നും ദിനംപ്രതി നൂറുകണക്കിന് ഭക്തജനങ്ങളാണ് എത്തുന്നത്.
പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളുടെ ശാന്തിക്കും ശ്രേയസ്സിനും ദേവചൈതന്യ വര്‍ദ്ധനവിനും പ്രകൃതിയുടെ നിലനില്‍പ്പിനും വേണ്ടിയുള്ളതാണ് കോടിയര്‍ച്ചന. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാല്പത്തിയഞ്ചോളം താന്ത്രിക വൈദികാചാര്യന്മാര് പങ്കെടുക്കുന്ന കോടിയര്‍ച്ചന പതിനഞ്ചിന് അവസാനിക്കും.
ഒന്നാമത്തെ യജ്ഞശാലയില്‍ വൈദിക പ്രധാനമായ കോടിയര്‍ച്ചനയും രണ്ടാം യജ്ഞശാലയില്‍ അഭീഷ്ടകാര്യ സിദ്ധിക്കുള്ള താന്ത്രിക പ്രധാനമായ യജ്ഞങ്ങളും സരസ്വതീ മണ്ഡപത്തില്‍ മറ്റ് സമൂഹ അര്ച്ചനകളുമാണ് നടന്നുവരുന്നത്. എല്ലാ ദിവസവും ആയിരക്കണക്കിന് പേര്‍ക്ക് അന്നദാനവും നടക്കുന്നുണ്ട്. ഇന്നുമുതല്‍ എല്ലാ ദിവസങ്ങളിലും രാവിലെ ആറ് മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 8 വരെയുമാണ് അര്‍ച്ചന നടക്കുക. രാവിലെ 7 മണിക്ക് അഷ്ടദ്രവ്യ ഗണപതി ഹോമം, വൈകുന്നേരം 6ന് ഭഗവതി സേവ, അഞ്ചിന് ശനിദോഷ നിവാരണ പൂജ എന്നിവയുമുണ്ടാകും. വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ മഹാ മൃത്യുഞ്ജയ ഹോമം ഉണ്ടായിരിക്കും.
ഇന്ന് വൈകുന്നേരം 5 മണിക്ക് ശനിദോഷ നിവാരണ പൂജ, 6.30ന് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം, നാളെ വൈകുന്നേരം 4 മണിക്ക് ഗോപൂജ, ആറിന് രാഹുദോഷ നിവാരണ പൂജ, തുടര്‍ന്ന് സംഗീതാര്‍ച്ചന, 9ന് രാവിലെ 8നും വൈകുന്നേരം 5നും ഉമാ മഹേശ്വര പൂജ, വൈകുന്നേരം 6.30ന് ഭജന, 7.30ന് അക്ഷര ശ്ലോകം, 8 മുതല്‍ വിവിധ കലാപരിപാടികള്‍, 10ന് രാവിലെ 8 മണിക്ക് നവഗ്രഹ പൂജ, വൈകുന്നേരം 4 മണിക്ക് ഏക വില്വാര്പ്പണം, 6ന് പ്രദോഷ പൂജ, തുടര്‍ന്ന് വിവിധകലാപരിപാടികള്‍, 11ന് രാവിലെ 8 മണിക്കും വൈകുന്നേരം 5 മണിക്കും വിദ്യാഗോപാല മന്ത്രാര്‍ച്ചന, വൈകുന്നേരം 6ന് തിരുവാതിരക്കളി, 12ന് വൈകുന്നേരം 6.30ന് ഭജന, 7.30 മുതല്‍ കലാപരിപാടികള്‍, 13ന് വൈകുന്നേരം 6.30 മുതല്‍ ഭജനയും തിരുവാതിരക്കളിയും രാവിലെ 8ന് സ്വയംവര പൂജ, 14ന് വൈകുന്നേരം സര്‍പ്പബലി, 7ന് ഭജന, സമാപന ദിവസമായ 15ന് വൈകുന്നേരം 6 മണിക്ക് കോടിയര്‍ച്ചന, യജ്ഞദീപ സമര്‍പ്പണം, 6.30 മുതല്‍ സമാപന സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: