കണ്ണൂര്‍: തന്റെ സ്ഥലം മാറ്റത്തിനു പിന്നില്‍ ആരുടെയും സമ്മര്‍ദമില്ലെന്നും ഒരു സ്വാഭാവികമായ സ്ഥലംമാറ്റം മാത്രമാണിതെന്നും എസ്.പി സഞ്ജയ് കുമാര്‍ ഗുരുഡിന് പറഞ്ഞു. സ്ഥാനമൊഴിയുന്നതിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഏഴ് മാസത്തെ കണ്ണൂരിലെ ഔദ്യോഗികജീവിതം നിരവധി പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം രാഷ്ട്രീയ പ്രബുദ്ധതയുള്ള നാടാണ്. അങ്ങനെ പ്രബുദ്ധതയുള്ള കേരളത്തിലെ ഏറ്റവും പ്രബുദ്ധമായ ജില്ലയാണ് കണ്ണൂര്‍. നന്മയുള്ളവരാണെങ്കിലും രാഷ്ട്രീയത്തിന്റെ പേരില്‍ ചിലപ്പോള്‍ ചില അസ്വാരസ്യങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ഇക്കാലയളവില്‍ തലവേദനായിത്തീര്ന്ന വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെന്നത് ആശ്വാസമാണ്. പക്ഷേ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സമൂഹത്തിന്റെ താഴെത്തട്ടില്‍ വരെ പോയി അവരെ കണ്ട് സംസാരിച്ചിട്ടുണ്ട്. അത് ഒരു പരിധിവരെ സമാധാനത്തിന്റെ വഴി തുറക്കാന്‍ സഹായകരമായിട്ടുണ്ടെന്നും ഗുരുഡിന് പറഞ്ഞു. മുതിര്‍ന്ന ഓഫീസര്‍മാര്‍ മുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ വരെയുള്ളവരില്‍ നിന്നും തനിക്ക് നല്ല സഹകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ നേരത്തെ പ്രവര്‍ത്തിച്ച പരിചയമുള്ളതുകൊണ്ട് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കാനും കഴിയുമെന്നാണ് തന്റെ വിശ്വാസമെന്ന് പുതിയ എസ്.പിയായി ചുമതലയേറ്റെടുത്ത ശേഷം കെ.പി.ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായും സഹകരിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: