കൊല്ലം: ശക്തികുളങ്ങരക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ട് ശ്രീലങ്കന്‍ സ്വദേശികളെ മനുഷ്യകടത്തിനായി എത്തിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആദ്യം തമിഴ്നാട് സ്വദേശികളാണെന്ന് പോലീസിനോട് പറഞ്ഞ ഇവര്‍ പിന്നീട് വിശദമായ ചോദ്യംചെയ്യലില്‍ ശ്രീലങ്കക്കാരാണെന്ന് വെളിപ്പെടുത്തി.
ധനപാലസിംഗം (52), ശ്രീദാസന്‍(42) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി 12മണിയോടെ മുക്കാട് പള്ളിക്ക് സമീപത്ത് നിന്ന് ശക്തികുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം ശനിയാഴ്ച രാവിലെ അരവിള കടവിന് സമീപത്തുനിന്ന് ഒന്‍പത് എയര്‍ബാഗുകള്‍ പോലീസ് കണ്ടെടുത്തു. ഇതിനുള്ളില്‍ ധരിക്കാനുള്ള ഡ്രസ്സുകളും ഡ്രൈഫ്രൂട്ട്സ്, ബിസ്ക്കറ്റ് എന്നിവയും ഉണ്ടായിരുന്നു. പിടിയിലായ രണ്ടുപേരുള്‍പ്പെടെ 11പേരെ ശക്തികുളങ്ങര ഭാഗത്ത് നിന്ന് ബോട്ടില്‍ വിദേശരാജ്യങ്ങളിലേക്ക് കടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് കരുതപ്പെടുന്നു. നീണ്ടകര കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സജീവമാണെന്നും വ്യക്തമായിട്ടുണ്ട്.
പിടിയിലായ ഇരുവരും ശ്രീലങ്കയിലെ ജാഫ്ന സ്വദേശികളാണ്. ശ്രീലങ്കന്‍ ഏജന്റുമാരാണ് ഇവരെ ഇവിടെ കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരെ പിടികൂടിയതോടെ ഏജന്റുമാര്‍ മുങ്ങിയിരിക്കുകയാണ്. ഒരാളുടെ മൊബെയില്‍ നമ്പര്‍ ഇവരുടെ പക്കലുണ്ടെങ്കിലും അതിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആക്കിയിരിക്കുകയാണ്.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇരുവരെയും നാട്ടുകാര്‍ കൈകാര്യം ചെയ്തതിനെ തുടര്‍ന്ന് ധനപാലസിംഗത്തിന് നേരിയ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്കി. കാവനാട് ഭാഗത്ത് ഒരു ശ്രീലങ്കന്‍ സ്വദേശി എത്തി ബോട്ട് വാങ്ങാന്‍ ശ്രമം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായവരെ ഇന്റലിജന്‍സ് ബ്യൂറോയും പോലീസ് സ്പെഷ്യല്‍ ബ്രാഞ്ചും ചോദ്യംചെയ്തു. ഇവരെ പിടികൂടിയതിന് ശേഷമാണ് കടവില്‍നിന്ന് എയര്‍ബാഗ് കണ്ടെടുത്തതെന്നതു കൊണ്ട് മറ്റ് ഒന്‍പത് ശ്രീലങ്കന്‍ സ്വദേശികളെയും കൊല്ലത്തെത്തിച്ചതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശ്രീലങ്കന്‍ സ്വദേശികളെ കാവനാട്, ശക്തികുളങ്ങര ഭാഗത്തെ ബോട്ട്യാര്‍ഡില്‍ നിന്ന് കൊച്ചിയിലേക്കോ കാസര്‍കോട്ടേക്കോ എത്തിച്ചശേഷം ആസ്ട്രേലിയയിലേക്കോ മറ്റ് വിദേശരാജ്യങ്ങളിലേക്കോ കടത്താനായിരുന്നു പദ്ധതിയെന്ന് കരുതുന്നു.
പിടിയിലായവരുടെ പക്കല്‍ മതിയായ രേഖകളൊന്നുമില്ലായിരുന്നു. ഏജന്റുമാരുമായി പണം സംബന്ധിച്ച തര്‍ക്കമാണ് ഇവരെ കുടുക്കിയത്. രണ്ടാമതെത്തിയ ഏജന്റ് കൂടുതല്‍ പണം ആവശ്യപ്പെടുകയും ഇതിന് വിസമ്മതിച്ചതിനെത്തുടര്‍ന്ന് ആല്‍ത്തറമൂട്ടില്‍ നിര്‍ത്തിയശേഷം ആദ്യഏജന്റിനെ കൂട്ടിവരാമെന്ന് പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയിട്ടുള്ള മൊഴി. നീണ്ടകരയില്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും നീണ്ടകര കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് സജീവമാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: