ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട വന്‍ ഭൂമിതട്ടിപ്പ് പുറത്തായി. പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡി (ബിഇഎംഎല്‍)ന്റെ ഭൂമി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായരുടെ സഹോദരപുത്രിക്കും അടുത്ത കുടുംബസുഹൃത്തിനും തുച്ഛമായ വിലക്ക് കൈമാറിയ നടപടിയാണ് പുറത്തായിരിക്കുന്നത്.
വിവാദമായ തത്ര ട്രക്ക് ഇടപാടില്‍ ബിഇഎംഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.ആര്.എസ്. നടരാജനെതിരെയുള്ള അന്വേഷണം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലിരിക്കെയാണ് ഈ ഭൂമി കൈമാറ്റം നടന്നിരിക്കുന്നതെന്ന് ദ് ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവം വിവാദമായതോടെ ഭൂമി തിരിച്ചുനല്‍കിയെന്നും പറയുന്നു. ബിഇഎംഎല്‍ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ പേരില്‍ ദക്ഷിണബാംഗ്ലൂരിലുള്ള രണ്ട് ഹൗസിംഗ് പ്ലോട്ടുകളാണ് ടി.കെ.എ.നായരുടെ സഹോദരപുത്രി എ. പ്രീതിപ്രഭക്കും കുടുംബസുഹൃത്ത് ഉമാദേവി നമ്പ്യാര്‍ക്കും കൈമാറിയതത്രെ. മൂന്നാമതൊരു പ്ലോട്ട് നായരുടെ തന്നെ ബന്ധുവായ മറ്റൊരു വ്യക്തിക്കും കൈമാറി. എന്നാല്‍ ഈ വ്യക്തിക്ക് നായരുമായുള്ള ബന്ധം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ പേര് പുറത്തുവിട്ടിട്ടില്ല. അനധികൃതമായി നടത്തിയ മൂന്ന് ഭൂമിയിടപാടുകളിലും നടരാജന്റെ ഓഫീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നതത്രെ.
ബിഇഎംഎല്‍ ജീവനക്കാര്‍ക്ക് മാത്രമായി വന്‍ സബ്സിഡി നല്കി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച ഭൂമിയാണ് ക്രമവിരുദ്ധമായി ടി.കെ.എ. നായരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ബിഇഎംഎല്‍ സൊസൈറ്റി ബൈ-ലോകളുടെ സെക്ഷന്‍ 10 (ബി) ലംഘിച്ചുകൊണ്ടാണ് മൂന്ന് ഇടപാടുകളും നടന്നത്. തെക്കന്‍ ബാംഗ്ലൂരിലെ ചന്നസാപ്രയിലാണ് വിവാദമായ മൂന്ന് പ്ലോട്ടുകളും. 2400 ചതുരശ്ര അടി വീതം വിസ്തീര്‍ണ്ണമുള്ളതാണ് ഇവ. ചതുരശ്ര അടിക്ക് 450 രൂപ വെച്ച് 10.80 ലക്ഷം രൂപക്ക് 2008 ഡിസംബറിലാണ് മൂന്ന് പ്ലോട്ടുകളും കൈമാറിയത്. അന്ന് ചതുരശ്രയടിക്ക് 2500-3000 രൂപ വിപണിവിലയുള്ളപ്പോഴാണ് നായരുടെ ബന്ധുക്കള്‍ക്ക് തുച്ഛമായ വിലക്ക് ഭൂമി കൈമാറിയത്. പ്ലോട്ടുകള്‍ കിട്ടിയ കാര്യവും ടി.കെ.എ. നായരുമായുള്ള ബന്ധവും പ്രീതിപ്രഭ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ബിഇഎംഎല്‍ സിഎംഡി നടരാജന് അടുത്ത കുടുംബസുഹൃത്താണെന്നും ഭൂമി അനുവദിച്ചത് ഈ ബന്ധങ്ങളുടെ പേരിലല്ലെന്നും അവര്‍ അവകാശപ്പെട്ടു. നടരാജനെ ‘അങ്കിള്‍’ എന്നാണ് പ്രീതി വിശേഷിപ്പിച്ചത്. നായരുമായി അടുത്ത ബന്ധമുള്ള കുടുംബസുഹൃത്താണ് ഉമാദേവി നമ്പ്യാരെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഹൗസിംഗ് പ്ലോട്ട് കിട്ടിയ മൂന്നാമത്തെ വ്യക്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രീതിയുടെ അമ്മ പൊടുന്നനെ അഭിമുഖം അവസാനിപ്പിക്കുകയാണ് ചെയ്തതെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ പ്രധാനമന്ത്രിയുടെ കമ്മ്യൂണിക്കേഷന്‍സ് അഡ്വൈസറും പിഎംഒ വക്താവുമായ പങ്കജ് പച്ചോരിക്ക് അയച്ചുകൊടുത്തെങ്കിലും ഫോണില്‍ നായരുടെ മറുപടി കിട്ടാന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായത്രെ.
1995 ല്‍ എച്ച്എംടി ഹൗസ് ബില്‍ഡിംഗ് സഹകരണ സൊസൈറ്റി കേസില്‍ സുപ്രീംകോടതി നല്കിയ ഉത്തരവിന്റെ ലംഘനമാണ് ബിഇഎംഎല്‍ ഭൂമിയിടപാടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതെങ്കിലും സ്ഥാപനത്തിന്റെയോ വ്യവസായത്തിന്റെയോ ജീവനക്കാരുടെ പേരില്‍ ആരംഭിക്കുന്ന ഭവന സൊസൈറ്റികളില്‍ വിരമിച്ചതിനുശേഷവും അംഗങ്ങളായി തുടരുന്ന ജീവനക്കാര്‍ക്ക് മാത്രമേ അംഗത്വം നല്കാന് പാടുള്ളൂവെന്നും പ്ലോട്ടുകളും മറ്റും ഇവര്ക്ക്മാത്രമായി പരിമിതപ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പുറമെനിന്നുള്ളവര്‍ക്ക് ഇത്തരം സൊസൈറ്റികളില്‍ പ്രവേശനം പാടില്ലെന്നും ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവുണ്ട്.
2010 ആഗസ്റ്റ് 7 ന് ബിഇഎംഎല്‍ മുന്‍ ജീവനക്കാരനും ഓഹരിയുടമയുമായ കെ.എസ്. പെരിയസ്വാമി അനധികൃത ഭൂമിയിടപാടിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയെങ്കിലും ഒരു മറുപടിയും കിട്ടിയില്ലത്രെ. തത്ര ഇടപാടില്‍ പിഎംഒയുടെ വായടപ്പിക്കാനായിരുന്നു ഭൂമികൈമാറ്റമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ പെരിയസ്വാമിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നും വ്യാജവുമാണെന്നാണ് നടരാജന് പ്രതികരിച്ചത്. നായരുടെ ബന്ധുവിനും സുഹൃത്തിനും ഭൂമി അനുവദിച്ചത് എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്ന് പറഞ്ഞ് ബിഇഎംഎല്‍ എംപ്ലോയീസ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എന്‍. മുനിയപ്പ ഒഴിയുകയും ചെയ്തു.
ഇതേസമയം, ബിഇഎംഎല്‍ ഭൂമിയിടപാട് വന്‍ വിവാദമായതോടെ നിഷേധക്കുറിപ്പുമായി ടി.കെ.എ. നായര്‍ രംഗത്തുവന്നു. തന്റെ അറിവില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഭൂമി കൈമാറ്റവും തത്ര ഇടപാടുമായി ബന്ധമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: