പൂനെ: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റിന്റെ മൂന്നാംദിനം കേരളം എതിരാളികളെ പിന്നിലാക്കി കിരീടത്തിലേക്ക്. ഇന്നലെ നാല് സ്വര്‍ണം, ഏഴ് വെള്ളി, രണ്ട് വെങ്കലം കേരളത്തിന്റെ കായിക കൗമാരതാരങ്ങള്‍ സ്വന്തം അക്കൗണ്ടിലെത്തിച്ചു. ഇതോടെ ആകെ മെഡല്‍ നേട്ടം ഏഴ് സ്വര്‍ണം, 11 വെള്ളി, രണ്ട് വെങ്കലമടക്കം 77 പോയിന്റ്. മൂന്ന് സ്വര്‍ണം, നാല് വെള്ളി, ആറ് വെങ്കലം നേടിയ മഹാരാഷ്ട്ര രണ്ടാമത്. മൂന്ന് സ്വര്‍ണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം നേടിയ തമിഴ്നാട് മൂന്നാമത്. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കേരളമാണ് ഒന്നാം സ്ഥാനത്ത്.
പെണ്‍കുട്ടികളുെട 1500, 3000 മീറ്ററുകളില്‍ ടീം ക്യാപ്റ്റന്‍ സി. ബബിത, പോള്‍വോള്‍ട്ടില്‍ ആര്‍ഷ ബാബു, ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ എസ്. അശ്വിന് എന്നിവര്‍ സ്വര്‍ണം നേടി. ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശന്, ലോങ്ജമ്പില്‍ ടി.വി. അഖില്‍, പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ദിവ്യ മോഹന്‍, ജെസണ്‍ കെ.ജി., അഞ്ച് കി.മീ. നടത്തത്തില്‍ എസ്. വൈദേഹി വെള്ളിയണിഞ്ഞു. മറ്റ് രണ്ട് രജത പതക്കം ലഭിച്ചത് ആണ്, പെണ് 4-400 മീറ്റര്‍ റിലേയില്‍. ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ അമല്‍ ടി.പിക്കും പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ യു. ശ്രീലക്ഷ്മിക്കുമാണ് വെങ്കലം.
ഇന്നലെ തുടക്കം വെള്ളിയുമായി. പെണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ മുണ്ടൂര്‍ എച്ച്എസ്എസിലെ എസ്. വൈദേഹിയാണ് 25:37.29 സെക്കന്‍ഡില്‍ വെള്ളി നേടിയത്. രാജസ്ഥാന്റെ സോനാല്‍ സുഖ്വാള്‍ 25:32.16 സെക്കന്‍ഡില്‍ സ്വര്‍ണവും പഞ്ചാബിന്റെ മഞ്ജുറാണി 25:42.46 സെക്കന്‍ഡില്‍ വെങ്കലവും നേടി. മറ്റൊരു മലയാളി താരം സി.കെ. ശ്രീജ അഞ്ചാമത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരള താരങ്ങള്‍ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചില്ല. നിലവിലെ റെക്കോര്‍ഡ് മറികടന്നെങ്കിലും കേരളത്തിന്റെ പ്രതീക്ഷയായിരുന്ന അനീഷ്. എ 21:02.27 സെക്കന്‍ഡില്‍ നാലാമതായി. മറ്റൊരു മലയാളി താരം സി.ടി. നിതീഷ് അഞ്ചാമത്.
ഇന്നലെ അഞ്ച് റെക്കോഡുകള്‍ പിറന്നു. ആണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ യുപിയുടെ സത്യനാരായണ്‍ 20:57.54 സെക്കന്‍ഡില്‍ പുതിയ റെക്കോഡുമായി പൊന്നണിഞ്ഞപ്പോള്‍ പഴങ്കഥയായത് 2015-ല്‍ റാഞ്ചിയില്‍ കേരളത്തിന്റെ സുജിത്ത്. കെ.ആര്. സ്ഥാപിച്ച 21:41.90 സെക്കന്‍ഡ്. രണ്ടും മൂന്നും നാലും സ്ഥാനത്തെത്തിയവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
ഹാമര്‍ത്രോയില്‍ പഞ്ചാബിന്റെ ധംനീത് സിങ്ങാണ് മറ്റൊരു റെക്കോഡിന് അവകാശി. 65.29 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ ചുഴറ്റിയെറിഞ്ഞപ്പോള്‍ പഴങ്കഥയായത് 2015-ല്‍ ഹരിയാനയുടെ ആശിഷ് ജക്കര്‍ സ്ഥാപിച്ച 64.40 മീറ്ററിന്റെ റെക്കോഡ്. ഈയിനത്തിലെ മലയാളി സാന്നിദ്ധ്യമായിരുന്ന ശ്രീഹരി വിഷ്ണു എട്ടാമതും വി.എസ്. സുധീഷ് 11-ാമതുമാണ് എത്തിയത്.
ലോങ്ജമ്പില്‍ കേന്ദ്രീയ വിദ്യാലയക്ക് വേണ്ടി ഇറങ്ങിയ മലയാളി താരം എം. ശ്രീശങ്കര്‍ 7.57 മീറ്റര്‍ ചാടിയാണ് പുതിയ റെക്കോഡിന് അവകാശിയായത്. 2006-ല്‍ ഹരിയാനയുടെ ഭരതേന്ദര് സിങ് സ്ഥാപിച്ച 7.52 മീറ്ററിന്റെ റെക്കോഡ് തിരുത്തി.
റിലേയില്‍ വെള്ളി
ആണ്-പെണ് വിഭാഗം 4-400 മീറ്റര്‍ റിലേയില്‍ കേരളത്തിന് ഇത്തവണ സ്വര്‍ണമില്ല. ഇരുവിഭാഗങ്ങളിലും വെള്ളികൊണ്ട് തൃപ്തരായി. രണ്ട് വിഭാഗങ്ങൡലും തമിഴ്നാടിന്റെ കായിക കരുത്തിന് പിന്നിലാണ് കേരളം പിന്നിലായത്.
ആണ്‍കുട്ടികളില്‍ ആല്ബിന് ബാബു, റിതിന് അലി, എം.കെ. ശ്രീനാഥ്, ഷെറിന് മാത്യു എന്നിവരടങ്ങിയ ടീം 3:19.10 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ തമിഴ്നാട് ടീം 3:17.91 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് കുതിച്ചെത്തി. ദല്‍ഹിക്ക് വെങ്കലം.
പെണ്‍കുട്ടികളില്‍ ശാലിനി. വി.കെ, അര്‍ച്ചന. എം.പി, അനില വേണു, അബിത മേരി മാനുവല്‍ എന്നിവരടങ്ങിയ ടീം 3:50.36 സെക്കന്‍ഡില്‍ നിലവിലെ റെക്കോഡ് മറികടന്ന് വെള്ളി നേടിയത്. തമിഴ്നാട് 3:50.05 സെക്കന്‍ഡിലാണ് നിലവിലെ റെക്കോഡ് തകര്‍ത്ത് പൊന്നണിഞ്ഞത്.
കഴിഞ്ഞ വര്‍ഷം കേരളം സ്ഥാപിച്ച 3:51.24 സെക്കന്‍ഡ് വഴിമാറി. വങ്കലം മഹാരാഷ്ട്രയ്ക്ക്.
ആണ്‍കുട്ടികളുടെ 110 മീറ്റര്‍, പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കേരള താരങ്ങള്‍ക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: