മുംബൈ: എം.എസ്. ധോണിയില്‍ നിന്ന് വിരാട് കോഹ്ലിയിലേക്കുള്ള മാറ്റം പൂര്‍ണമാകുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്ലി നയിക്കും. നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി ടീമില്‍ തുടരും. യുവരാജ് സിങ്ങിന്റെ തിരിച്ചുവരവാണ് പ്രത്യേകത. യുവിയെ രണ്ടു ടീമിലും ഉള്‍പ്പെടുത്തി. ദല്‍ഹിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് ഏക പുതുമുഖം. ട്വന്റി20യിലാകും പന്ത് കളിക്കുക.
അതേസമയം, പരിക്കു മൂലം വിട്ടു നില്ക്കുന്ന രോഹിത് ശര്‍മയെ പരിഗണിച്ചില്ല. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പിന്മാറിയ അജിങ്ക്യ രഹാനെയെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ട്രിപ്പിള്‍ തികച്ച കരുണ്‍ നായരെയും പരിഗണിച്ചില്ല. സുരേഷ് റെയ്നയെ ട്വന്റി20യില്‍ ഉള്‍പ്പെടുത്തിയപ്പോള്‍, ശിഖര്‍ ധവാന് ഏകദിന ടീമിലിടം കണ്ടു. ഭുവനേശ്വര്‍ കുമാര്‍ രണ്ടു ടീമിലും സ്ഥാനം നേടിയപ്പോള്‍, ആശിഷ് നെഹ്റയെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യക്കും തിരിച്ചുവരവ്. പരിക്കേറ്റ ബളര്മാര് അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, മുഹമ്മദ് ഷാമി എന്നിവരുടെ അഭാവം അശ്വിനെയും ജഡേജയെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാരെ പ്രേരിപ്പിച്ചു.
ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് ഋഷഭ് പന്തിന് ടീമിലേക്കു വഴിതുറന്നത്. രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തില്‍ തിരുവനന്തപുരത്ത് ഝാര്‍ഖണ്ഡിനെതിരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറി കുറിച്ചു ഋഷഭ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലും അതിവേഗ ബാറ്റിങ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഐപിഎല്‍ ടീം ദല്‍ഹി ഡെയര്‍ ഡെവിള്‍സ് 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 1.9 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. 2013 ഡിസംബറിനു ശേഷം ഏകദിന ടീമിലേക്ക് യുവരാജിന് തിരിച്ചുവരവ്.
പൂനെയില്‍ 15ന് ആദ്യ ഏകദിനം. കട്ടക്ക് (19), കൊല്‍ക്കത്ത (22) എന്നിവിടങ്ങളില്‍ മറ്റ് ഏകദിനങ്ങള്‍. കാണ്‍പൂര്‍ (26), നാഗ്പ്പൂര്‍ (29), ബെംഗളൂരു (ഫെബ്രുവരി ഒന്ന്) എന്നിവിടങ്ങളില്‍ ട്വന്റി20. അതിനു മുന്‍പ് 10, 12 തീയതികളില്‍ ഇന്ത്യ എയുമായി രണ്ട് സന്നാഹ മത്സരങ്ങളും ഇംഗ്ലണ്ട് കളിക്കും.
ഏകദിന ടീം: വിരാട് കോഹ്ലി (നായകന്), കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, യുവരാജ് സിങ്, അജങ്ക്യ രഹാനെ, ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.
ട്വന്റി20: വിരാട് കോഹ്ലി (നായകന്), കെ.എല്‍. രാഹുല്‍, മന്ദീപ് സിങ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), യുവരാജ് സിങ്, സുരേഷ് റെയ്ന, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, മനീഷ് പാണ്ഡെ, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ആശിഷ് നെഹ്റ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: