പൂനെ: കേരളത്തിന്റെ കടുത്ത അവഗണനയില്‍ മനംമടുത്ത് ദേശീയ ഷൂട്ടിങ്ങ് താരം ഐശ്വര്യ പൂനെയില്‍. ബാലെവാഡി സ്പോര്‍ട്സ് കോംപ്ലക്സിലെ ഷൂട്ടിങ്ങ് റേഞ്ചില്‍ കഠിന പരിശീലനത്തിനിടെ ദേശീയ സ്കൂള്‍ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ മത്സരിക്കുന്ന മലയാളി താരങ്ങളെ കാണാനെത്തിയപ്പോഴായിരുന്നു ഐശ്വര്യയെ കണ്ടത്.
2015-ല്‍ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസില്‍ നേരിയ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായെങ്കിലും വിവിധ ദേശീയതല ഷൂട്ടിങ്ങ് മത്സരങ്ങൡ എയര്‍ റൈഫിള്‍, പിസ്റ്റള്‍ വിഭാഗങ്ങളിലായി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ എട്ട് മെഡലുകള്‍ നേടിയ യുവതാരമാണ് ഐശ്വര്യ. 2013 മുതല്‍ ദേശീയ തലത്തില്‍ മികവുകാട്ടുന്ന ഇവര്‍ കേരളത്തിലെ തിക്താനുഭവങ്ങളില്‍ മനംമടുത്താണ് സംസ്ഥാനത്തോട് വിടപറഞ്ഞത്.
വട്ടിയൂര്‍കാവിലെയും തൃശൂരിലേയും ഷൂട്ടിങ് റെയ്ഞ്ചുകളില്‍ പരിശീലനത്തിനു പോലും പ്രവേശനമില്ല. വട്ടിയൂര്‍ക്കാവില്‍ പരിശീലനത്തിന് എത്തിയപ്പോള്‍ ഒളിമ്പിക്സ് യോഗ്യത നേടിയവര്‍ക്കു മാത്രമേ പ്രവേശനമുള്ളെന്ന് പറഞ്ഞ് അപമാനിച്ച് ഇറക്കിവിട്ടു. ഗത്യന്തരമില്ലാതെ ദല്‍ഹിയിലേക്ക് കളം മാറി. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് അച്ഛന് ഗംഗാധരന്റെ സഹായത്താല്‍ ദേശീയ ടീമിന്റെയും എയര്‍ഫോഴ്സ് ടീമിന്റെയും പരിശീലകന് മനോജ് കുമാറിന് കീഴില്‍ സൗജന്യ പരിശീലനം തുടങ്ങി. കഴിഞ്ഞ രണ്ടു വര്‍ഷമായി ദല്‍ഹി യൂനിവേഴ്സിറ്റി ഷൂട്ടിങ്ങിലെ മിന്നും താരമാണ്.
പലതവണ കേരളം ഐശ്വര്യയെ അപമാനിച്ചു. ടീം ഇന്ത്യയുടെ വിദേശ കോച്ച് സ്റ്റാനിസ്ലാസ് ലാപ്പിഡസ് പരിശീലന ക്യാമ്പിലേക്ക് ഐശ്വര്യയെ ഒരിക്കല്‍ നേരിട്ടുവിളിച്ചു. ഇതനുസരിച്ച് വട്ടിയൂര്കാവിലെത്തിയപ്പോള് കേരളത്തിലെ ഒരു ഉന്നതന് ക്യാമ്പില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ഇതെല്ലാം മറികടന്നാണ് ഐശ്വര്യ ലോകകപ്പിനുള്ള ക്യാമ്പില്‍ ഇടംനേടിയത്. ഒളിമ്പിക് മെഡല്‍ നേടാനുള്ള മികവ് താരത്തിനുണ്ടെന്ന് മനോജ് കുമാര്‍ പറഞ്ഞു.
മകള്‍ക്കൊപ്പം നില്ക്കാന് ഇന്റീരിയര്‍ ഡിസൈനറായ അമ്മ ബിന്ദു കരിയര്‍ ഉപേക്ഷിച്ചു. എയര്‍ഫോഴ്സില്‍ നിന്നു വിരമിച്ച അച്ഛന് ഗാംഗാധരനും അമ്മയുമാണ് ഇപ്പോള്‍ ഐശ്വര്യയുടെ ഏറ്റവും വലിയ പ്രചോദനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: