കൊട്ടാരക്കര: സിപിഎം നേതാവിന്റെ വീട്ടില്‍ ജപ്തിക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാറെയും വില്ലേജാഫീസറെയും ഗുരുതരമായി മര്‍ദ്ദിച്ചു. കൊട്ടാരക്കര താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പനവേലി ആര്ദ്രത്തില് അജിത് ജോയി (43), പുത്തൂര്‍ വില്ലേജാഫീസര്‍ പവിത്രേശ്വരം ലാല്‍ ഭവനില്‍ ശ്രീജ. സി.എസ് (42) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ഇവരെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം കോട്ടാത്തല ലോക്കല്‍ കമ്മറ്റി അംഗമായ മൂഴിക്കോട് എസ്. ശ്രീകുമാറിന്റെ വീട്ടില്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് എത്തിയതായിരുന്നു ഇവര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ മേഹനകുമാരന് നായര്‍, വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റു.
ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക ജപ്തി നടപടികളുമായി ബന്ധപ്പെട്ടാണ് റവന്യു റിക്കവറി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കോട്ടാത്തല മൂഴിക്കോട് ശ്രീഭവനില്‍ ശ്രീകുമാറിന്റെ വീട്ടിലെത്തിയത്. ഈ സമയം ശ്രീകുമാര്‍ സ്ഥലത്തില്ലായിരുന്നു. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകുമാര്‍ സ്ഥലത്തെത്തി. 40,000 രൂപയോളം വരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക അടയ്ക്കണമെന്നും ഒറ്റത്തവണയായി അടച്ചാല്‍ പ്രത്യേകം സ്കീം പ്രകാരം കുറവു ലഭിക്കുമെന്നും പറഞ്ഞ ഉദ്യോഗസ്ഥ സംഘത്തോട് ശ്രീകുമാര്‍ തട്ടിക്കയറുകയും അസഭ്യ വര്‍ഷം ചൊരിയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതിനിടയില്‍ ശ്രീകുമാര്‍ വിളിച്ചു വരുത്തിയ മൂന്നംഗ സംഘവും ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു.
ഭീഷണി വക വയ്ക്കാതെ ജപ്തി നടപടികളുമായി മുന്നോട്ടു പോകുവാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ശ്രീകുമാറും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജപ്തി സംബന്ധമായ പേപ്പറുകള്‍ വലിച്ചു കീറി നശിപ്പിക്കുകയും ചെയ്തതായി ചികിത്സയില്‍ കഴിയുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജിത് ജോയിയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്.
ശ്രീകുമാര്‍ മുന്‍പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറയുന്നു. ജോലിക്കിടയില്‍ റവന്യൂ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പ്രതികളെ പോലീസ് ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് താലൂക്കിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സംയുക്തമായി കൊട്ടാരക്കര നഗരത്തില്‍ പ്രകടനം നടത്തി.
പിണറായി ഭരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ പറഞ്ഞു.
മറ്റുള്ളവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുന്ന പോലീസ് സിപിഎം നേതാവിന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് നാണക്കേടാണന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: