തിരുവനന്തപുരം: ശബരിമലയില്‍ അപ്പം നിര്‍മ്മാണം അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാല്‍പ്പത്തി എട്ട് വര്‍ഷമായി ഭക്തര്‍ കൊണ്ടുവരുന്ന അരി ഉപയോഗിച്ചാണ് അപ്പം നിര്‍മ്മാണം നടത്തുന്നത്.
അപ്പം നിര്‍മ്മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നും പെട്ടെന്ന് ഉത്തരവ് നല്‍കുകയായിരുന്നു. കര്‍പ്പൂരത്തിന്റെയും ഭസ്മത്തിന്റെയും മണമുള്ളതിനാല്‍ അരി ഉപയോഗിക്കാന്‍ പാടില്ല എന്നായിരുന്നു ഉത്തരവ്. ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അരി കഴുകി ഉപയോഗിക്കാന്‍ ഉത്തരവ് നല്കി. പോലീസ്, ഹെല്‍ത്ത്, എക്സൈസ് തുടങ്ങിയ ചില സര്‍ക്കാര്‍ വകുപ്പുകള്‍ ഒഴികെ മറ്റുള്ള വകുപ്പുകള്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും പ്രയാര്‍ പറഞ്ഞു.
പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്നതാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സാധിച്ചു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം ദീര്‍ഘിപ്പിച്ചതിനാല്‍ ക്യൂ കുറയ്ക്കാന്‍ കഴിഞ്ഞു. നാല് ലക്ഷം ലിറ്റര്‍ കുടിവെള്ളം ദിവസവും വിതരണം ചെയ്യുന്നുണ്ട്. പത്ത് ലക്ഷത്തിന് മുകളിലുള്ള തുക വിനിയോഗിക്കുന്നതിന് കോടതിയുടെ അനുവാദം വേണമായിരുന്നു. ഇത് 20 ലക്ഷമാക്കി ഉയര്‍ത്തി അനുമതി ലഭിച്ചു. 2017 ജനുവരി 4 വരെ 18.32 കോടി നടവരവ് ലഭിച്ചു. കഴിഞ്ഞ തീര്‍ത്ഥാടന കാലത്തേക്കാള്‍ അമ്പത് ലക്ഷം കൂടുതലാണ്. ചില്ലറ നാണയങ്ങള്‍ ഇനിയും എണ്ണി തിട്ടപ്പെടുത്താനുണ്ട്.
അസാധുവാക്കിയ നോട്ടുകള്‍ വളരെ കുറച്ച് മാത്രമെ ലഭിച്ചുള്ളൂ. ഇവ പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. നോട്ട് മാറ്റി എടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അപക്ഷേ നല്‍കും. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിനായി ദഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ കൂട്ടിയിണക്കി അയ്യപ്പ സമ്മേളനം നടത്തും. ഹരിവരാസനത്തിലെ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗായകന് യേശുദാസ് തിരുത്തി ആലപിക്കാം എന്ന് അറിയിച്ചിട്ടുണ്ട്. ഇതിലേയ്ക്കുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ഏത് പ്രശസ്തയായാലും ആചാരവിരുദ്ധമായി ശബരിമലയില്‍ വന്നാല്‍ തടയുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: