ഫ്ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. എട്ടുപേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
സ്റ്റാര്‍വാര്‍സ് ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ്, വിമാനത്താവളത്തിന്റെ രണ്ടാം ടെര്മിനലില്നിന്നുകൊണ്ട് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പത്തിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന സൂചന.
വിമാനത്താവളം അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. യാതൊരു പ്രകോപനവും കൂടാതെ അക്രമി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ എഫ്ബിഐ ചോദ്യം ചെയ്ത് വരികയാണ്. എസ്റ്റബന്‍ സാന്റിയാഗോ എന്ന ഇരുപതുകാരനാണ് അറസ്റ്റിലായതെന്ന് ഫ്ലോറിഡ സെനറ്റര്‍ ബില്‍ നെല്‍സണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതി അറസ്റ്റിലായ വാര്‍ത്ത അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ ലക്ഷ്യം വ്യക്തമല്ല.
അതേസമയം അക്രമിക്ക് ഭീകരബന്ധം ഉണ്ടോയെന്നും അന്വേഷിക്കും. വെടിയൊച്ച കേട്ടയുടന്‍ ജനങ്ങള്‍ പരിഭ്രാന്തരായി ചിതറിയോടിയത് മരണനിരക്ക് കുറയാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ അമേരിക്കന്‍ പ്രസഡിന്റ് ബരാക് ഒബാമ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ അനുശോചിച്ചു. വെടിവയ്പ്പിനെ കുറിച്ച് ഫ്ളോറിഡ ഗവര്‍ണറുമായി സംസാരിച്ചതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വിനോദസഞ്ചാരികള്‍ ധാരാളം എത്തുന്ന സ്ഥലമാണ് മയാമി മേഖലയിലുള്ള ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍ വിമാനത്താവളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: