തിരുവനന്തപുരം: ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മറ്റി അംഗവുമായ ഇ.പി.ജയരാജനെ പ്രതിയാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ജയരാജന് ഒന്നാം പ്രതിയാകുന്നതോടൊപ്പം സിപിഎം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാര്‍ രണ്ടാംപ്രതിയും വ്യവസായ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, എന്നിവര്‍ പ്രതികളായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ജയരാജന് വ്യവസായ മന്ത്രിയായിരിക്കെ തന്റെ വകുപ്പുകളില്‍ നിയമം ലംഘിച്ച് ബന്ധുക്കളെ നിയമിച്ചു എന്നാണ് പരാതി. ബന്ധു നിയമനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ത്വരിതാന്വേഷണം നടത്തുന്നതിന് വിജലന്‍സ് ഉത്തരവിട്ടില്ല.
ഇതേത്തുടര്‍ന്ന് പൊതു പ്രവര്ത്തകന് പായ്ച്ചിറ നവാസ് വിജിലന്‍സ് കോടതിയെ സമീപിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് അന്വേഷണത്തിന് വിജലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസ് ഉത്തരവിടുകയായിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് നല്കുന്നതില് കാലതാമസം വരുത്തി. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ബന്ധുനിയമനത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നാണ് ഇ. പി. ജയരാജന് മന്ത്രിപദം രാജി വച്ചത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി ജയരാജന്റെ ഭാര്യാസഹോദരി പി.കെ.ശ്രീമതി എംപിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. ജയരാജന്റെ സഹോദര പുത്രന്റെ ഭാര്യ ദീപ്തി നിഷാന്തിനെ കെഎഫ്സി ജനറല്‍ മാനേജരായും നിയമിച്ചിരുന്നു.
വകുപ്പുകളില്‍ മേധാവികളെ നിയമിക്കുന്നതിനു മുമ്പ് വിജിലന്‍സ് ക്ലീയറന്‍സ് വാങ്ങിയിരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ബന്ധുനിയമനത്തില്‍ ജയരാജന് വിജലന്‍സ് ക്ലിയറന്‍സ് വാങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: