സാവോ പോളോ: വടക്കന്‍ ബ്രസീലിലെ റൊറെയ്മയിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 33 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരുടെ ശിരസുകള്‍ അറത്തുമാറ്റിയ നിലയിലാണ്.
തടവുകാര്‍ കൂടുതലുള്ള റോറെയ്മാ സ്റ്റേറ്റിലെ മോണ്ടി ക്രിസ്റ്റോ റൂറല്‍ പെനിറ്റെന്റിയറി ജയിലിലാണ് ഇത്തവണ ഏറ്റുമുട്ടല്‍ നടന്നത്. മയക്കുമരുന്നു സംഘങ്ങള്‍ ചേരി തിരിഞ്ഞാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ഒരാഴ്ചയ്ക്കിടെ തടവുകാരുടെ സംഘങ്ങള്‍ തമ്മില്‍ രണ്ടാം തവണയാണ് ജയിലില്‍ ഏറ്റുമുട്ടുന്നത്. നേരത്തെ ഒരാഴ്ച മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ 60 പേരാണ് കൊല്ലപ്പെട്ടിരുന്നു.
മനാവൂസ് ജയിലില്‍ ഏറ്റുമുട്ടല്‍ നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം അരങ്ങേറുന്നത്. മനാവൂസ് ജയിലിനു തൊട്ടടുത്തായാണ് മോണ്ടി ക്രിസ്റ്റോ ജയില്‍ സ്ഥിതി ചെയ്യുന്നത്. ജയിലിനുള്ളില്‍ മയക്കുമരുന്ന് സംഘങ്ങള്‍ ചേരി തിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നെന്നു പറയപ്പെടുന്നു. ജയിലിനുള്ളില്‍ എതിര് ഗ്രൂപ്പിനു മേല്‍ മേധാവിത്വം നേടാനുള്ള ഒരു സംഘത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നു ജയില്‍ അധികൃതര്‍ പറയുന്നു.
ഒരാഴ്ച മുമ്പ് മനാവൂസ് ജയിലില്‍ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അതിനിടയില്‍ 87 തടവുകാര്‍ രക്ഷപ്പെട്ടിരുന്നു. ഇവരില്‍ 40 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. 700 പേര്‍ക്ക് മാത്രം ഇടയുള്ള റോറെയ്മ ജയിലില്‍ പക്ഷേ തടവുകാരുടെ എണ്ണം 1,400 ആണെന്നാണ് ഒ ഗ്ലോബോ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. മനാവൂസ് ജയിലിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബ്രസീലിയന്‍ ജയിലിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില പദ്ധതികള്‍ വ്യാഴാഴ്ച ബ്രസീലിയന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: