പൂനെ: ട്രാക്കില്‍ തീപടര്‍ത്തിയ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ കേരളത്തിന്റെ വി. മുഹമ്മദ് അജ്മല്‍ പൊന്നണിഞ്ഞു. സ്റ്റാര്‍ട്ടിങ്ങ് മുതല്‍ പന്തയക്കുതിരയെപ്പോലെ കുതിച്ചുപാഞ്ഞ അജ്മല്‍ ഫോട്ടോ ഫിനിഷിനൊടുവില്‍ ഝാര്‍ഖണ്ഡിന്റെ അമിത്കുമാര്‍ യാദവിനെ പിന്തള്ളിയാണ് സ്വര്‍ണ്ണം നേടിയത്.
21.98 സെക്കന്റിലായിരുന്നു അജ്മലിന്റെ ഫിനിഷ്. 21.99 സെക്കന്റിലാണ് അമിത്കുമാര്‍ ഫിനിഷ് ലൈന്‍ കടന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. ലിബിന് ഷിബു 22.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. കഴിഞ്ഞ ദിവസം നേരിയ വ്യത്യാസത്തിന് അജ്മലിന് 100 മീറ്ററില്‍ സ്വര്‍ണ്ണം നഷ്ടമായിരുന്നു.
പ്രസാദിന് സ്പ്രിന്റ് ഡബിള്‍
പശ്ചിമ ബംഗാളിന്റെ രാജശ്രീ പ്രസാദിന് സ്പ്രിന്റ് ഡബിള്‍. ഇന്നലെ 200 മീറ്ററിലും പൊന്നണിഞ്ഞാണ് രാജശ്രീ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്പ്രിന്റ് ഡബിള്‍ കരസ്ഥമാക്കിയത്. 100 മീറ്ററില്‍ 12.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത രാജശ്രീ പ്രസാദ് 200 മീറ്ററില്‍ 24.68 സെക്കന്റില്‍ പറന്നെത്തി പുതിയ റെക്കോര്‍ഡോടെ പൊന്നണിഞ്ഞു.
മഹാരാഷ്ട്രയുടെ രശ്മി ഷെരാഘര്‍ 2015-ല്‍ റാഞ്ചിയില്‍ സ്ഥാപിച്ച 25 സെക്കന്റിന്റെ റെക്കോര്‍ഡാണ് രാജശ്രീ തിരുത്തിയത്. വെള്ളിയും വെങ്കലവും നേടിയവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു. 24.80 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന മഹാരാഷ്ട്രയുടെ റൊസാലിന്‍ റൂബന്‍ ലൂയിസ് വെള്ളിയും തമിഴ്നാടിന്റെ വി. ശുഭ 24.96 സെക്കന്റില്‍ വെങ്കലവും നേടി. ഈയിനത്തില്‍ കേരളത്തിന് മത്സരിക്കാനാരുമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: