കൊച്ചി : എക്സിബിറ്റേഴ്സ് ഫെഡറേഷന്റേതൊഴികെ മറ്റ് തീയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെ സംഘടന. 12ന് വിനീത് നായകനായ കാംബോജി റിലീസ് ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിസന്ധി പരിഹരിക്കാന്‍ 19നകം എക്സിബിറ്റേഴ്സ് ഫെഡറേഷനില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ഇവരുടെ തീയറ്ററുകള്‍ക്ക് ഭാവിയില്‍ ഒരു സിനിമയും നല്‍കേണ്ടതില്ലെന്നും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം തീരുമാനിച്ചു.
സിനി എക്സിബിറ്റേഴ്സിന്റെയും മള്‍ട്ടിപ്ളക്സുകളിലും സര്‍ക്കാര്‍ തിയറ്ററുകളിലും മറ്റുമാണ് സിനിമകള്‍ റിലീസ് ചെയ്യുക. 19 മുതല്‍ മറ്റ് നാലു സിനിമകള്‍ ഓരോന്നായി റിലീസ് ചെയ്യും. തുടക്കത്തില്‍ നൂറോളം തീയറ്ററുകളിലാണ് റീലിസിങ്. ഫെഡറേഷന്റെ തീയറ്ററുകള്‍ ഒഴിവാക്കി 19ന് തമിഴ് സിനിമ ‘ഭൈരവ’ പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. വരും ദിവസങ്ങളില്‍ മറ്റ് ഭാഷാ ചിത്രങ്ങള്‍ റിലിസ് ചെയ്യാനാണ് ശ്രമം. ഒരാഴ്ച ഇടവിട്ട് പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫെഡറേഷനില്‍ അംഗങ്ങളായ ഏതാനും തീയറ്ററുകളും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായതായി ഭാരവാഹികളായ എം. രഞ്ജിത്, സിയാദ് കോക്കര്‍, ജി. സുരേഷ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 16ന് ആരംഭിച്ച സിനിമ പ്രതിസന്ധിയെത്തുടര്‍ന്ന് മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജിന്റെ എസ്ര, ജയസൂര്യയുടെ ഫുക്രി തുടങ്ങിയ സിനിമകളുടെ റീലീസിങ് തടസ്സപ്പെട്ടിരുന്നു. ഈ സിനികള്‍ ഇടവിട്ട് പ്രദര്‍ശിപ്പിക്കാനാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: